IndiaNEWS

മരണം 233;ഒഡീഷയിൽ അപകടത്തിൽപ്പെട്ടത് രണ്ടു യാത്രാതീവണ്ടികളടക്കം മൊത്തം മൂന്ന് തീവണ്ടികള്‍  

ഭുവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ഉള്‍പ്പെട്ടതായി റയിൽവെ.
ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസും (12841) , യശ്വന്ത്പുര്‍- ഹൗറ (12864) എക്സ്പ്രസും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്.
കോറോമാണ്ടല്‍ എക്സ്പ്രസിന്റെ പത്തോളം കോച്ചുകള്‍ പാളം തെറ്റിയെന്ന് റെയില്‍വേ വക്താവ് അമിതാഭ് ഷര്‍മ അറിയിച്ചു. പാളം തെറ്റിയ ട്രെയിൻ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് തെറിച്ചുവീണതാണ്
യശ്വന്ത്പുര്‍- ഹൗറ ട്രെയിൻ കൂടി അപകടത്തില്‍പ്പെടാൻ കാരണം. ഇതോടെ യശ്വന്ത്പുറില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും അപകടത്തില്‍പ്പെട്ടു. ഈ ട്രെയിനിന്റെമൂന്ന്-നാല് കോച്ചുകള്‍ അപകടത്തില്‍പ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുഡ്സ് ട്രെയിൻ കൂട്ടിയിടിച്ചാണ് കോറോമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റിയത്.അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി.ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച്‌ വിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. 900ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.

Back to top button
error: