KeralaNEWS

കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഓടുന്നത് ജനശതാബ്ദിക്ക് പകരം

തിരുവനന്തപുരം:കോഴിക്കോട്, കണ്ണൂര്‍ റൂട്ടിൽ സര്‍വീസുകള്‍ നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകൾക്ക് പകരം  വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ തീരുമാനം.ഈ വർഷാവസാനത്തോടെ വന്ദേഭാരത് ട്രെയിനുകൾ ഈ‌ റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നാണ് റയിൽവെ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പ്രത്യേകം രൂപകല്‍പന ചെയ്ത വന്ദേഭാരതാണ് ജനശതാബ്ദിക്ക് പകരമായി ഓടിക്കുക. പകല്‍ യാത്രയ്ക്ക് കൂടുതല്‍ സുഖപ്രദമായ സീറ്റുകളടക്കം ആധുനിക സൗകര്യങ്ങള്‍ ഇവയിലുണ്ടാവും. ജനശതാബ്ദികള്‍ക്ക് പകരമായി വന്ദേ ചെയര്‍ കാര്‍, വന്ദേ മെട്രോ, വന്ദേ സ്ലീപ്പര്‍ എന്നിങ്ങിനെ മൂന്ന് തരം ട്രെയിനുകളാണ് റെയില്‍വേ നിര്‍മ്മിക്കുക. ദൂരത്തിന് അനുസരിച്ചാണ് ഇവയിലേതാണ് സര്‍വീസ് നടത്തുന്നതെന്ന് തീരുമാനിക്കുക.
100 കിലോമീറ്ററില്‍ താഴെയുള്ള യാത്രയ്ക്ക് വന്ദേ മെട്രോ, 100 മുതല്‍ 550 കിലോമീറ്റര്‍ വരെ വന്ദേ ചെയര്‍ കാര്‍, 550 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യാൻ വന്ദേ സ്ലീപ്പര്‍ എന്നിവയാണ് ഓടിക്കുക. തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍, കോഴിക്കോട് വരെ യാത്രയ്ക്ക് വന്ദേ ചെയര്‍കാറായിരിക്കും ഓടിക്കുക. ഇരുന്നു മാത്രം യാത്ര ചെയ്യാനാവുന്ന ട്രെയിനായിരിക്കും ഇത്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് വന്ദേഭാരത് ‘സെമി ഹൈസ്പീഡ്’ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 9ദിവസം കൊണ്ട് ഒരു പുതിയ ട്രെയിൻ പുറത്തിറക്കും. ഡിമാൻഡ് കൂടിയതോടെ രണ്ട് ഫാക്ടറികളില്‍ കൂടി വന്ദേഭാരത് ട്രെയിൻ നിര്‍മ്മാണം ഉടൻ ആരംഭിക്കും. ജനശതാബ്ദികള്‍ക്ക് പകരം വരുന്ന വന്ദേഭാരതില്‍ നിരക്കും കുറവായിരിക്കും. നിലവിലെ തിരുവനന്തപുരം- കാസര്‍കോട് ജനശതാബ്ദിയിലേതു പോലെ ഉയര്‍ന്ന നിരക്കാവില്ല ഈ ട്രെയിനുകളില്‍.

Back to top button
error: