CrimeNEWS

തന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ജീവിതം നശിപ്പിച്ചു കളയും; യുവാവിന്റെ നിരന്തര ശല്യം, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അച്ഛന്‍

തിരുവനന്തപുരം: ചിറയന്‍കീഴില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി രാഖിശ്രീ ജീവനൊടുക്കിയത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. പുളിമൂട് സ്വദേശിയായ 28 വയസുകാരന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു. ബസ് സ്റ്റോപ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി.

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ രാഖിശ്രീ ഇന്നലെയാണ് ശൗചാലയത്തില്‍ ആത്മഹത്യ ചെയ്തത്. ഗള്‍ഫില്‍ നിന്നും വന്ന യുവാവാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. 15-ാം തീയതി രാഖിശ്രീയെ തടഞ്ഞുനിര്‍ത്തി എന്നോടൊപ്പം ജീവിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നിന്റെ ജീവിതം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി.

ഇതോടെ പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. നമുക്ക് നിയമനടപടി സ്വീകരിക്കാമെന്നും മോള്‍ ധൈര്യമായിക്കൂ എന്നും മകളെ ആശ്വസിപ്പിച്ചിരുന്നതായും രാഖിശ്രീയുടെ അച്ഛന്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മകള്‍ ജീവനൊടുക്കിയത്. ആറുമാസം മുമ്പ് സ്‌കൂളില്‍ നടത്തിയ ക്യാമ്പില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

Back to top button
error: