CrimeNEWS

വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞു കവര്‍ച്ചാശ്രമം; പ്രതികളെ കുറിച്ചു സൂചന

കണ്ണൂര്‍: ഇരിക്കൂരില്‍ ആഭരണ വ്യാപാരിയെ തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞ് കവര്‍ച്ചയ്ക്കു ശ്രമം. സി.സി. ടി.വി ക്യാമറാദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെരുവളത്ത് പറമ്പ് കുളിഞ്ഞ കുന്നുപ്രത്ത് മടപ്പുര ഗേറ്റിനു സമീപത്തെ ബൈത്തുറഹ്‌മ റോഡില്‍ മകളുടെ വീട്ടില്‍ താമസിക്കുന്ന മാങ്ങാടന്‍ അബൂബക്കറിനെ(64)യാണ് ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. അബൂബക്കര്‍ ഹാജി ഇരിക്കൂറിലെയും പരിസരപ്രദേശങ്ങളിലെയും സ്വര്‍ണം, വെളളി, ആഭരണകമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരികയാണ്.

Signature-ad

നിലാമുറ്റം മഖാം ജുമാമസ്ജിദില്‍നിന്നും രാത്രികാല നമസ്‌കാരം കഴിഞ്ഞു അബൂബക്കര്‍ വീട്ടിലേക്ക് മടങ്ങിപോവുമ്പോള്‍ ബൈത്തു റഹ്‌മ റോഡില്‍ കയറിയപ്പോള്‍ എതിരെ ബൈക്കില്‍ കാത്തിരുന്ന മൂവര്‍സംഘം ബൈക്കിന്റെ മുന്‍പിലേക്ക് ചാടിവീണു മണല്‍കലര്‍ത്തിയ മുളകുപൊടി കണ്ണിലേക്ക് എറിയുകയായിരുന്നു.

അബൂബക്കര്‍ ഹാജി ഉച്ചത്തില്‍ ബഹളംവെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തുന്നതിനിടെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. മാസ്‌കും ഹെല്‍മെറ്റും അണിഞ്ഞാണ് പ്രതികളെത്തിയത്. അബൂബക്കര്‍ ഹാജി കൂരാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇരിക്കൂര്‍ മേഖലയില്‍ കവര്‍ച്ചാ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും പിടിമുറുക്കുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ചേക്കെറിയ പ്രദേശങ്ങളിലൊന്നാണ് ഇരിക്കൂര്‍.

 

Back to top button
error: