EnvironmentTRENDING

ആഗോളതലത്തില്‍ ഉഷ്ണതരംഗം, കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലും പാക്കിസ്ഥാനിലും കാര്‍ഷിക വിളകള്‍ കുറയാൻ കാരണമായി: യുഎന്‍ റിപ്പോര്‍ട്ട്

നുഷ്യൻ ഇന്ന് ഭൂമുഖത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയിൽ ഓരോ വർഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന ഡബ്ല്യുഎംഒയുടെ 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയത് ആഗോളതാപനത്തെ തുടർന്ന് സമുദ്രത്തിലെ താപനില റെക്കാർഡ് ഉയരത്തിലെത്തുമെന്നത് സംബന്ധിച്ചാണ്. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) ഇന്നലെയാണ് ഇത് സംബന്ധിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് 2022 റിപ്പോർട്ട് പുറത്ത് വിട്ടത്.

റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള നിരവധി റെക്കോർഡുകൾ തകർത്തു. ലാ നിന പ്രതിഭാസത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2022 ലെ ആഗോള താപനില, 1850 മുതൽ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാൾ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വർഷമാണ് കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ റെക്കോർഡ് ചൂട്, ലോകമെമ്പാടും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതാപ തരംഗങ്ങൾ എന്നിവയ്ക്ക് കാരണമായി. 2022 ൽ യൂറോപ്പിൽ മാത്രം ഉഷ്ണതരംഗം മൂലം 15,700 പേർ മരിച്ചെന്നും ഡബ്ല്യുഎംഒ റിപ്പോർട്ടിൽ പറയുന്നു.

2022 ൽ ഇന്ത്യയിൽ മൺസൂൺ പതിവിലും നേരത്തെ എത്തുകയും വൈകിയാണ് രാജ്യം വിട്ടതും. മൺസൂണിന് മുമ്പ് ഇന്ത്യയിലും പാകിസ്ഥാനിലും വലിയ ചൂടാണ് അനുഭവപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. താപനിലയിലെ വർദ്ധനവ് ഹിമാലയത്തിന് താഴെയുള്ള പർവത സംസ്ഥാനമായ ഉത്തരാഖണ്ഡിൽ കാട്ടിതീ വർദ്ധിപ്പിച്ചു. ഇത് കാർഷിക വിളവിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതിനും കാരണമായി. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നീ മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കഴിഞ്ഞ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഇന്ത്യയുൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ എന്നിവ ശക്തമാക്കുമെന്നും മനുഷ്യനെ നേരിട്ട് ബാധിക്കുമെന്നും റിപ്പോർട്ടിൽ എടുത്ത് പറയുന്നു. ഇത്തരം പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ നികത്താൻ കോടിക്കണക്കിന് ഡോളർ കഴിഞ്ഞ വർഷം ചെലവഴിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിലും പാക്കിസ്ഥാനിലും 2022-ലെ മൺസൂണിന് മുമ്പുള്ള ഉഷ്ണതരംഗം കാർഷിക വിളകൾ കുറയാൻ കാരണമായി. ഇതിന് പിന്നാലെ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചും അരി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ആഗോള ഭക്ഷ്യലഭ്യതയിൽ വലിയ വിടവുകളുണ്ടാക്കി. അന്താരാഷ്‌ട്ര ഭക്ഷ്യവിപണികളിലെ പ്രധാന ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറവ് ഇതിനകം ദരിദ്ര രാഷ്ട്രങ്ങളായവയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022 ജൂണിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാരണമായതും കാലാവസ്ഥാ വ്യതിയാനമാണ്. ഈ സീസണിൽ 700-ലധികം മരണങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. “2022-ൽ, കിഴക്കൻ ആഫ്രിക്കയിലെ തുടർച്ചയായ വരൾച്ച, പാകിസ്ഥാനിലെ റെക്കോർഡ് മഴ, ചൈനയിലും യൂറോപ്പിലും റെക്കോർഡ് സൃഷ്ടിച്ച് ഉഷ്ണതരംഗം എന്നിവ ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിച്ചു, ആഗോള തലത്തിൽ ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു, കൂട്ട കുടിയേറ്റം വർദ്ധിപ്പിച്ചു, കൂടാതെ കോടിക്കണക്കിന് ഡോളർ നാശനഷ്ടവും ഉണ്ടാക്കി. ” ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പറഞ്ഞു.

Back to top button
error: