LIFETravel

മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കാണാൻ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു; രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്

മൂന്നാർ: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാർക്ക് സന്ദർശിച്ചത്. വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ പാർക്കിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.

പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാർക്ക് ഏപ്രിൽ 1 മുതലാണ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമാണ് സഞ്ചാരികൾ പാർക്കിൽ എത്തുന്നത്. പാർക്കിലേക്കുള്ള യാത്ര അനുഭവവും വരയാടുകളെ കാണാൻ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് സഞ്ചാരികൾ പറയുന്നു.

മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദിന്റെ നിർദ്ദേശപ്രകാരം അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ ഇത്തവണ നിരവധി മാറ്റങ്ങളാണ് പാർക്കിൽ വരുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനം ചോലവനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക ഇനം സസ്യങ്ങൾ സഞ്ചാരികൾക്ക് പാർക്കിൽ കാണാൻ കഴിയുന്നും എന്നുള്ളതാണ്. മാത്രമല്ല ഫോട്ടോ ഷൂട്ട് പോയിന്റും പുതിയതായി പാർക്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ പറഞ്ഞു. സഞ്ചാരികൾക്ക് അഞ്ചാം മൈൽ മുതൽ അഞ്ചര കിലോമീറ്റർ ദൂരം ബഗ്ഗി കാറിൽ യാത്ര ചെയ്യാവുന്ന താർ എക്കോ ഡ്രൈവ് പാര്ക്കിനുള്ളിൽ ആരംഭിച്ചിട്ടുണ്ട്. അഞ്ചുപേർക്ക് മടക്കയാത്രയുൾപ്പെടെ 7500 രൂപായാണ് നിരക്ക്. 2880 പേർക്കാണ് ഒരു ദിവസം പാർക്കിൽ കയറുവാൻ അനുമതിയുള്ളു. രാവിലെ 8 മുതൽ 4 വരെയാണ് പ്രവേശന സമയം.

Back to top button
error: