LocalNEWS

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്   പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം

    ടിപ്പർ ലോറി, ഇരുചക്രവാഹന യാത്രക്കാരുടെ കാലനായി മാറുന്നു. കുറച്ചു നാളുകളായി നിരത്തുകളിൽ ജീവൻ പൊലിയുന്ന വാഹനാപകടങ്ങളിൽ വില്ലനായത് ഭൂരിപക്ഷവും ടിപ്പർ ലോറികളാണ്. ഇന്ന് കാസർകോട് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം. അപകടം വരുത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഹൊസംഗടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ആണ് ടിപ്പർ ലോറിയുമായി ബൈക്ക്കൂ ടിയിടിച്ചത്.

കുമ്പള മഹാത്മാ കോളജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപം  എം അസ്മയുടെ മകനുമായ മുഹമ്മദ് ആദില്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കുഞ്ചത്തൂര്‍ സന്നടുക്ക കലന്തര്‍ ശാ കോടേജില്‍ താമസിക്കുന്ന അര്‍ഷദ് അലി(18)യെ ആണ് ഗുരുതര പരുക്കുകളോടെ മംഗ്ലൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ്  ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട ടിപ്പര്‍ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ആദില്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ടിരിക്കുന്ന ടിപ്പര്‍ ലോറികളും മറ്റു വാഹനങ്ങളും അശ്രദ്ധയോടെ റോഡിലേക്ക് പ്രവേശിക്കുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വാഹന ഉടമകളും സമീപവാസികളും ആരോപിക്കുന്നു. പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Back to top button
error: