CrimeNEWS

ഉസ്ബെകിസ്ഥാനിൽ കഫ് സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം: ഇന്ത്യൻ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി

സ്ബെകിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തിയ ഇന്ത്യൻ നിർമിത കഫ് സിറപ്പ് ഉൽപ്പാദിപ്പിച്ച മാരിയോൺ ബയോടെക് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി ഉത്തർപ്രദേശ് ഡ്ര​ഗ്സ് കൺട്രോളിങ് ലൈസൻസിങ് അതോറിറ്റി. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾ കഴിച്ച കുട്ടികളാണ് മരിച്ചത്. പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന രം​ഗത്തെത്തുകയും ചെയ്തിരുന്നു.

അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്. മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.

പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡി​ഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. മാരിയോണ്‍ ബയോടെകിലെ രണ്ട് ഡയറക്ടര്‍മാര്‍ അടക്കമുള്ളര്‍ക്കെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.

Back to top button
error: