IndiaNEWS

ഭാരത് ജോഡോ യാത്രയിലെ രാഹുലിന്റെ വിവാദ പരാമര്‍ശം; രണ്ടര മണിക്കൂര്‍ കാത്തിരുന്ന് പോലീസ് സംഘം മടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ മൊഴിയെടുക്കാനെത്തിയ ഡല്‍ഹി പോലീസ് സംഘം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനാകാതെ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് മടങ്ങി. തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് പോലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടിസ് നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്കു മുന്നില്‍ കാത്തുനിന്നത്. ഉദ്യോഗസ്ഥര്‍ വീടിനു പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്. ”സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു” എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ശ്രീനഗറില്‍വച്ച് രാഹുല്‍ പറഞ്ഞത്.

”രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങള്‍ എത്തിയത്” സ്‌പെഷല്‍ പൊലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചു.

ലൈംഗിക ചൂഷണത്തിന് ഇരകളായെന്നു പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് സംഘം നേരിട്ട് രാഹുലിന്റെ വസതിയില്‍ എത്തിയത്.

ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ പൊലീസ് തടഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ നോക്കുന്നുവെന്ന് പവന്‍ ഖേര പ്രതികരിച്ചു. പൊലീസ് അയച്ച നോട്ടിസിന് നിയമസാധുതയില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രതികരിച്ചിരുന്നു. രാഹുലിനെ ദ്രോഹിക്കാനുള്ള ഡല്‍ഹി പൊലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസ് നിലപാട്.

 

 

 

Back to top button
error: