KeralaNEWS

പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി;ചെറുവള്ളിയിൽ വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾക്ക് തുടക്കമായി

എരുമേലി: പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ
ചെറുവള്ളിയിൽ ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾക്ക് തുടക്കമായി.ചെറുവള്ളി എസ്റ്റേറ്റിനു പുറമേ പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കുന്ന 307 ഏക്കർ സ്വകാര്യ ഭൂമിയിലെ വീടുകളുടെയും സ്ഥലം ഉടമകളുടെയും വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കുന്നത്.ഇതിനു ശേഷം ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും.

ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പറുകൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ സാമൂഹികാഘാത
പഠനവും നടത്തുന്നുണ്ട്.

വിമാനത്താവളത്തിനായി 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.ഇങ്ങനെ വന്നാൽ തടസ്സങ്ങൾ ഒഴിവാക്കി അതിവേഗം ഭൂമി ഏറ്റെടുക്കാൻ കഴിയും.പൊതുവികസന ആവശ്യത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് ആയതിനാൽ കോടതിയെ സമീപിച്ച് പദ്ധതി തടസ്സപ്പെടുത്തുന്നതിനു പ്രതിബന്ധങ്ങളുമുണ്ട്.നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് കോടതിയിൽ പോയാലും സ്ഥലം ഏറ്റെടുപ്പ് തടസ്സപ്പെടാതെ മുന്നോട്ടുപോകും.
നിയമ പ്രശ്നങ്ങളോ ഉടമസ്ഥാവകാശ തർക്കമോ മറ്റു തർക്കങ്ങളോ ഉണ്ടായാൽ റവന്യു വകുപ്പ് ഭൂമിക്ക് നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാര പാക്കേജ് തുക കോടതിയിൽ കെട്ടിവച്ച് നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.അതേസമയം സ്ഥലം ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക, ജീവിത പ്രശ്നങ്ങൾ ജനങ്ങൾക്ക് അവതരിപ്പിക്കാനുള്ള അവസരവും സർക്കാർ ഒരുക്കുന്നുണ്ട്.നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ചു് ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനുള്ള അവസരവും ഇതോടൊപ്പം ഉണ്ടായിരിക്കും.
എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മണിമല, ചുങ്കപ്പാറ, റാന്നി ടൗണുകളുടെ ഒത്ത മധ്യത്തിലായാണ് നിർദ്ദിഷ്ട ചെറുവള്ളി വിമാനത്താവളം.ചെറുവള്ളിയിൽ നിന്നും മുക്കട,ഇടമൺ,അത്തിക്കയം, പെരുനാട്,ളാഹ,പ്ലാപ്പള്ളി വഴി ഏകദേശം 50 കിലോമീറ്റർ ദൂരമാണ് ശബരിമലയിലേക്കുള്ളത്.എരുമേലിയിലേക്ക് 12 കിലോമീറ്ററും.

Back to top button
error: