IndiaNEWS

ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ സിപിഐയും! പ്രതിഷേധത്തിനൊടുവില്‍ തിരുത്ത്

ന്യൂഡല്‍ഹി: സിപിഐയെ ആഗോള ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പിസ്. സിപിഐയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഇപി തയ്യാറാക്കിയ 202ലെ ആഗോള ഭീകരപാര്‍ട്ടികളുടെ പട്ടികയില്‍ പന്ത്രണ്ടാമതായി സിപിഐ ഇടം പിടിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോര്‍ട്ടില്‍ എഴുതിയതാണ് പ്രശ്നമായത്. അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സിപിഐയ്ക്ക് താഴെയായാണ് പട്ടികയില്‍ ഇടംപിടിച്ചത്.

റിപ്പോര്‍ട്ട് കണ്ട ഇന്ത്യയിലെ സിപിഐക്കാര്‍ അമ്പരന്നു. സിപിഐയുടെ എതിരാളികള്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഐ ഐഇപിയ്ക്ക് പരാതി അയച്ചത്. തെറ്റായ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിച്ചില്ലായെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കള്‍ അറിയിച്ചു. സത്യത്തെ അല്‍പ്പമെങ്കിലും മാനിക്കുന്നവര്‍ ഇവരുടെ ഗവേഷണം കണ്ട് ചിരിക്കുമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

പറ്റിയ തെറ്റ് ഉടന്‍ തന്നെ ഐഇപി തിരുത്തി. 2022-ല്‍ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകള്‍ കൊല ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 30 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാലയളവില്‍ ലോകത്ത് ഏറ്റവും നാശം വിതച്ച ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റാണ്. 410 ആക്രമണങ്ങളിലൂടെ 1045 കൊലപാതകങ്ങള്‍ ഐഎസ് നടത്തി. ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാമതും പാകിസ്ഥാന്‍ ആറാമതും അഫ്ഗാനിസ്ഥാന്‍ ഒന്നാമതുമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്തുണ്ട്.

 

 

Back to top button
error: