NEWSPravasi

കുവൈത്തി അധ്യാപകരെ നിയമിക്കാൻ ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും; സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിൽ ആശങ്കയോടെ പ്രവാസി ലോകം

കുവൈത്ത് സിറ്റി: ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടിയായി കൂടുതൽ അധ്യാപകരെ പിരിച്ചുവിടാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലകൾ അവര്‍ക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മേയ് അവസാനത്തിന് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമാണിത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂൾ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റർമാർ ഉൾപ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു.

അതേസമയം കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാന്‍ 800 ദിനാര്‍ (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഫീസ് ഏര്‍പ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികള്‍ വലിയ തോതില്‍ കുവൈത്തില്‍ നിന്ന് മടങ്ങുന്നതിന് കാരണമായി.

Back to top button
error: