IndiaNEWS

കാമുകൻ്റെ അപ്പാർട്മെന്റിലെ നാലാം നിലയിൽ നിന്ന് എയർ ഹോസ്റ്റസ് വീണ് മരിച്ചു, മരണത്തിൽ ദുരൂഹത; കാസർകോട് സ്വദേശിയായ കാമുകൻ കസ്റ്റഡിയിൽ

   എയർ ഹോസ്റ്റസ് അർച്ചന ധിമാൻ, ബെംഗ്ളൂറിൽ കാമുകൻ താമസിക്കുന്ന അപ്പാർട്മെന്റിലെ നാലാം നിലയിൽ നിന്ന് വീണുമരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് കാമുകനായ കാസർകോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഹിമാചൽ പ്രദേശ് സ്വദേശിയാണ്  28 കാരിയായ അർച്ചന ധിമാൻ.

  ബെംഗ്ളൂറിൽ സോഫ്‌റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാമുകൻ ആദേശിനെ കാണാൻ അടുത്തിടെയാണ് അർച്ചന ദുബൈയിൽ നിന്ന് എത്തിയത്. ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപ്പാർട്മെന്റിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആദേശും ധിമാനും ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ, ഇവർക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു.

വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്നാണ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ആദേശിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കമിതാക്കൾ ബന്ധപ്പെട്ടിരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് സൗത് ഈസ്റ്റ് ഡിസിപി, സി.കെ ബാബ പറഞ്ഞു.

അതേസമയം, അർച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നുവെന്നാണ് ആദേശ് പറയുന്നത്. ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് യുവതി താഴെ വീണതിനെക്കുറിച്ച് അറിയിച്ചത്. അർച്ചനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണവിവരം യുവതിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ ബന്ധുക്കൾ ബെംഗ്ളൂറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അർച്ചനയുടെ മാതാപിതാക്കൾ എത്തി പരാതി നൽകിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: