CrimeNEWS

സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി; 19 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി

ന്യൂഡല്‍ഹി: 2004-ല്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 64 വയസുകാരനെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. കൊലപാകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ 19 വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. ഹരിയാനയിലെ പഞ്ചകുള സ്വദേശിയായ നരേന്ദ്രയാണ് അറസ്റ്റിലായത്.

ഡല്‍ഹി പശ്ചിംവിഹാര്‍ മേഖലയിലുള്ള യുവതിയെ ആണ് ഇയാള്‍ 2004-ല്‍ കൊലപ്പെടുത്തിയത്. ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ സുഹൃത്തിന്റെ രണ്ടാം ഭാര്യയാണ് നരേന്ദ്ര കൊലപ്പെടുത്തിയ യുവതിയെന്ന് പോലീസ് പറഞ്ഞു.

2004 ഓഗസ്റ്റ് 27-നാണ് ഒരു ഫ്ളാറ്റില്‍ യുവതി കൊല്ലപ്പെട്ട വിവരം പോലീസിന് ലഭിക്കുന്നത്. പ്രവീണ എന്ന് പേരുള്ള 35 വയസുകാരിയാണ് മരിച്ചത്. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ യുവതിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

കഴുത്ത് ഞെരിച്ചതിന്റേയും കാലിലും നെഞ്ചിലും പോറലേറ്റതിന്റേയും പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍, ഒരു യുവാവ് ഫാള്റ്റില്‍ എത്തിയതായി പോലീസ് കണ്ടെത്തി. 11 വയസുകാരനായ സഹായി ഈ സമയം യുവതിയുടെ ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. അറിയുന്ന ആളാണെന്നും കടത്തിവിട്ടോളൂവെന്നും യുവതി സഹായിയായ ബാലനോട് പറഞ്ഞു. തുടര്‍ന്ന് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഇയാളെ മാര്‍ക്കറ്റിലേക്ക് അയച്ചു. കുറച്ച് സമയത്തിന് ശേഷം ഈ കുട്ടി തിരിച്ചെത്തിയപ്പോള്‍ യുവാവ് ഫ്ളാറ്റില്‍ നിന്ന് ഇറങ്ങി പോകുന്നത് കണ്ടു, അകത്തേക്ക് എത്തി നോക്കിയപ്പോള്‍ യുവതി കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നതും കണ്ടു.

മരിച്ച യുവതിയുടെ ഭര്‍ത്താവ് ഗുല്‍ഷാനിന് ആദ്യ ഭാര്യയില്‍ രണ്ട് ആണ്‍ മക്കളും ഒരു മകളും ഉണ്ട്. പ്രവീണയുമായുള്ള വിവാഹത്തിന് മുമ്പേ ഇതിലൊരു മകന്‍ കാനഡയിലേക്ക് പോയിരുന്നു. സംഭവ സമയത്ത് മറ്റു രണ്ടു മക്കള്‍ സ്‌കൂളിലായിരുന്നു.

അന്വേഷണത്തിന് ശേഷം ഡല്‍ഹി വിഷ്ണു ഗാര്‍ഡനില്‍ താമസിക്കുന്ന നരേന്ദ്രയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും നരേന്ദ്ര കുടുംബത്തോടൊപ്പം മുങ്ങിയിരുന്നു.

1997-വരെ ഗുല്‍ഷാനും നരേന്ദ്രയും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളുമായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ഒരു വിവാഹത്തില്‍ വെച്ച് ഗുല്‍ഷാനെ കണ്ടു. അവിടെ വെച്ച് ഗുല്‍ഷാനിന്റെ രണ്ടാം ഭാര്യയേയും നരേന്ദ്ര കണ്ടു. തുടര്‍ന്ന് ഈ സ്ത്രീയുമായി അടുക്കാന്‍ നരേന്ദ്ര പദ്ധതികള്‍ ആസൂത്രണം ചെയ്തു.

സംഭവ ദിവസം പശ്ചിമ വിഹാറിലെ പ്രവീണയുടെ വീട്ടിലെത്തിയ നരേന്ദ്ര അവരെ വശീകരിക്കാന്‍ ശ്രമിച്ചു. എതിര്‍ക്കുകയും തനിക്കെതിരെ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ അയാള്‍ അവളുടെ കഴുത്തില്‍ വസ്ത്രം ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം നരേന്ദ്ര കുടുംബത്തോടൊപ്പം ആദ്യം ജമ്മു കശ്മീരിലേക്കാണ് പോയത്. അവിടെ നിന്ന് ലുധിയാനയിലേക്കും പിന്നീട് മറ്റിടങ്ങളിലും താമസിച്ചുവരവെയാണ് പോലീസ് പിടിയിലാകുന്നത്.

 

 

Back to top button
error: