IndiaNEWS

പെണ്‍കുട്ടിയോട് പൊലീസുകാരന്‍ അതിക്രമം നടത്തിയ സംഭവം: സുഹൃത്തായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റാൻ ശ്രമിച്ചതെന്ന്, വിചിത്ര വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്

ഭോപ്പാൽ: വഴിയരികിൽ നിന്ന പെൺകുട്ടിയോട് പൊലീസുകാരൻ അതിക്രമം നടത്തിയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി മധ്യപ്രദേശ് പൊലീസ്. പൊലീസ് ഉദ്യോസ്ഥൻറെ സുഹൃത്തായ പെൺകുട്ടിയെ ബൈക്കിൽ കയറ്റാൻ ശ്രമിച്ചതാണ് സംഭവമെന്നാണ് മധ്യപ്രദേശ് പൊലീസിൻറെ വിശദീകരണം. പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ദൃശ്യങ്ങൾ പ്രചരിച്ചത് വലിയ ചർച്ചയായതിന് പിന്നാലെയാണ് പൊലീസിൻറെ വിശദീകരണമെത്തുന്നത്.

റോഡരികിൽ നിൽക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ പൊലീസ് ഉദ്യോസ്ഥൻ ശ്രമിക്കുന്നെന്ന പേരിലുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. പൊലീസുകാരനിൽ നിന്ന് കുതറിമാറാൻ പല തവണ പെൺകുട്ടി ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പെൺകുട്ടിയും പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളാണെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. പെൺകുട്ടി മദ്യപിച്ചിരുന്നുവെന്നതിനാൽ ബൈക്കിൽ കൊണ്ടുവിടാനായി ശ്രമിച്ചതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഭോപ്പാൽ അഡ‍ീ. ഡിസിപി സ്നേഹി മിശ്ര വ്യക്തമാക്കി. എങ്കിലും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താൽ വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടുണ്ട്. പെൺകുട്ടി മൊഴി എഴുതി നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

എന്നാൽ ദൃശ്യങ്ങളെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ വലിയ വിവാദമാണ് തുടരുന്നത്. മധ്യപ്രദേശിലെ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദ സംഭവങ്ങളുണ്ടായത്. രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ കാണുകയായിരുന്നു.

ഇതിന് പിന്നാലെ ഇയാൾ പൊലീസ് വേഷത്തിൽ തന്നെ പെൺകുട്ടിയെ ഉപദ്രവിക്കാനും തുടങ്ങി. ബൈക്കിലിരുന്നു കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണംം. ഇയാൾ വലവട്ടം യുവതിയെ പിടിച്ച് വലിക്കുകയും ശരീരത്തിൽ കയറി പിടിക്കുകയുമൊക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പെൺകുട്ടി കുതറി മാറാൻ ശ്രമിക്കുമ്പോഴും ഇയാൾ പീഡന ശ്രമം തുടരുകയായിരുന്നു. ഒടുവിൽ ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി നടക്കാൻ ശ്രമിക്കുന്നതും, ഇയാൾ പിന്തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Back to top button
error: