CrimeNEWS

കോട്ടയം കാരിത്താസിലെ ബാറിലുണ്ടായ തർക്കത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെളളകം ഭാഗത്ത് വലിയവീട്ടിൽ ജോസ് മകൻ ബുദ്ധലാൽ (25) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസിലുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു.

പ്രതികളിൽ ഒരാളായ സതീഷിനെ ഏറ്റുമാനൂർ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ബുദ്ധലാലിനെ എറണാകുളത്തു നിന്നും പിടികൂടുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ബുദ്ധലാലിന് ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Back to top button
error: