IndiaNEWS

മനീഷ് സിസോദിയയെ പിന്തുണച്ചുള്ള പരിപാടിയിൽ വിദ്യാർത്ഥികളെ ഉപയോ​ഗിച്ചു; കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോ​ഗിച്ചതിന് ആം ആദ്മി പാർട്ടിക്കെതിരെ കേസ്

ദില്ലി: വിദ്യാർത്ഥികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോ​ഗിച്ചുവെന്നതിൽ ആംആദ്മിപാർട്ടിക്കെതിരെ കേസ്. മനീഷ് സിസോദിയയെ പിന്തുണച്ചുള്ള പരിപാടിയിൽ വിദ്യാർത്ഥികളെ ആആദ്മി പാർട്ടി പങ്കെടുപ്പിച്ചെന്നും ഇത് കുട്ടികളെ ദുരുപയോഗം ചെയ്തതാണെന്നും കാട്ടി ഡൽഹി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. മദ്യനയവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.

ബിജെപി നേതാവ് മനോജ് തിവാരി നാഷ്ണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻസിപിസിആർ എഎപി നേതാവ് ആദിഷിക്കെതിരെ ഡൽഹി പൊലീസ് കമ്മീഷ്ണർക്കും ചീഫ് സെക്രട്ടറിക്കും കേസെടുക്കാൻ നിർദേശം നൽകിയത്. സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ അവരുടെ വ്യക്തിപരമായ അജണ്ടകൾക്കും രാഷ്ട്രീയ പ്രചാരണങ്ങൾക്കുമായി ഡൽഹി എഡ്യുക്കേഷൻ ടാസ്ക് ഫോഴ്സ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്നും ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും എൻസിപിസിആർ ആവശ്യപ്പെട്ടു.

മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുട്ടികളെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുപ്പിച്ചതെന്ന് എൻസിപിസിആർ കമ്മീഷ്ണർക്കയച്ച കത്തിൽ പറയുന്നു. തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളായ ശൈലേഷ്, രാഹുൽ തിവാരി, മൈത്രേയി കോളേജ് ചെയർപേഴ്‌സൺ വൈഭവ് ശ്രീവാസ്തവ് , വിദ്യാഭ്യാസ ടാസ്‌ക് ഫോഴ്‌സ് അംഗവും ഉപമുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുമായ താരിഷി ശർമ്മ എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദില്ലി മദ്യനയക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ രണ്ട് ദിവസത്തെ സിബിഐ കസ്റ്റഡിക്കു ശേഷം തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കും. രണ്ട് മന്ത്രിമാരും നല്ല പ്രവർത്തനം കാഴ്ച വച്ചതുകൊണ്ടാണ് ജയിലിലടച്ചതെന്നും ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. നേരത്തെ സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്ത് ജെയിലിൽ അടച്ചിരുന്നു.

Back to top button
error: