CrimeNEWS

വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തിൽ അഞ്ച് പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവ്

ദുബൈ: വീട്ടുജോലിക്കാരിയെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ്. കേസില്‍ നേരത്തെ ദുബൈ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. ശിക്ഷ പൂര്‍ത്തിയായാല്‍ ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അടുത്തിടെ ദുബൈ അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ട് ഒരു സംഘം ആളുകള്‍ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്ന് യുവതി തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

2021ലാണ് യുവതി ഒരു കുടുംബത്തിലെ വീട്ടുജോലിക്കാരിയായി യുഎഇയില്‍ എത്തിയത്. അവിടെ മൂന്ന് മാസം ജോലി ചെയ്‍തപ്പോള്‍ തന്റെ അതേ രാജ്യക്കാരിയായ ഒരു പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയ വഴി പരിചയം സ്ഥാപിച്ചു. ഈ പെണ്‍കുട്ടിയാണ് മെച്ചപ്പെട്ട ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് ഈ ജോലിക്കു വേണ്ടി സ്‍പോണ്‍സറുടെ വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ തീരുമാനിച്ചു. കൊണ്ടുപോകാന്‍ വേണ്ടി വീടിന് മുന്നില്‍ പെണ്‍കുട്ടി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാല്‍ പെണ്‍കുട്ടിക്ക് പകരം ഒരു പുരുഷനാണ് എത്തിയത്. സുഹൃത്തിന്റെ അടുത്തേക്ക് താന്‍ കൊണ്ടുപോകാമെന്ന് ഇയാള്‍ യുവതിയെ ധരിപ്പിച്ചു. പകരം ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് എത്തിച്ചത്. വേശ്യാവൃത്തിക്കായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അതെന്ന് പിന്നീടാണ് മനസിലായത്. ഇവിടെയായിരിക്കും ജോലിയെന്ന് സുഹൃത്തായ പെണ്‍കുട്ടി അറിയിക്കുകയും ചെയ്‍‍തു.

എന്നാല്‍ യുവതി രക്ഷപ്പെട്ട് പൊലീസിനെ വിവരമറിയിച്ചു. തൊട്ടുപിന്നാലെ സംഘത്തിലെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്‍തു. വിചാരണയ്ക്കിടെ പ്രതികള്‍ പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ചു. ഇതോടെയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഈ വിധി ശരിവെച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: