KeralaNEWS

സമയപരിധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവച്ചില്ല; ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽതല്ലി

ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽതല്ലി. പാർലമെന്ററി പാർട്ടി സെക്രട്ടറിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചായിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാറും പാർലമെന്ററി പാർട്ടി സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ അനീഷ് എസ് ചേപ്പാടും തമ്മിലാണ് തെറിവിളിയും കയ്യേറ്റവും നടന്നത്.

പരിക്കേറ്റ അനീഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാർ പ്രകാരം നിലവിലെ പ്രസിഡന്റ് 2022 ഡിസംബർ 31ന് രാജിവെക്കേണ്ടതായിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പ്രസിഡന്റ് രാജിവയ്ക്കാൻ തയ്യാറായില്ല. രമേശ് ചെന്നിത്തല എംഎൽഎയും ഡിസിസി പ്രസിഡന്‍റ് ബി ബാബുപ്രസാദും ഇടപെട്ടെങ്കിലും സ്ഥാനം രാജിവെക്കാൻ പ്രസിഡന്റ് തയ്യാറായില്ല. തുടര്‍ന്നാണ് വാക്കേറ്റവും കയ്യേറ്റവും നടന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി സജിനിയെയും ഇവരെ പിന്തുണയ്ക്കുന്ന വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെയും, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്നയെയും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു. ഈ വിവരമറിയിക്കുന്ന ഡിസിസി പ്രസിഡന്റിന്‍റ് കത്ത് പാർലമെന്ററി പാർട്ടി സെക്രട്ടറിയായ അനീഷ് കൈമാറാൻ ശ്രമിച്ചതോടെയാണ് വാഗ്വാദവും കയ്യേറ്റവും നടന്നത്. കയ്യേറ്റത്തില്‍ പരിക്കേറ്റ അനീഷ് കരിയീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: