KeralaNEWS

നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം; ഒരു നികുതിയും പിൻവലിക്കില്ലെന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്കെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: ബജറ്റിലെ നടുവൊടിക്കുന്ന നികുതി നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. നിയമസഭ ബഹിശ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് സർക്കാരിനെതിരെ ബാനറുകളുമായി പ്രതിഷേധിച്ചു. ജനങ്ങളെ വറുതിയിലേക്ക് തള്ളിവിടുന്ന നിർദ്ദേശങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാരിന് പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

ഒരു നികുതിയും പിൻവലിക്കില്ല എന്ന പിടിവാശിയാണ് മുഖ്യമന്ത്രിക്ക്. പ്രതിപക്ഷ സമരത്തിൻറേയും ജനരോേഷത്തിൻറേയും പശ്ചാത്തലത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയതിനാലാണിത്.വിനാശകരമായ ബജറ്റ് അവതരിപ്പിച്ചതിൻറെ ക്രെഡിറ്റ് ധനമന്ത്രി കെഎൻ ബാലഗോപാലിനെടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു. അധികാരത്തിന്റെ ഹുങ്കിൽ ആണ് ഭരണ പക്ഷം.ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തത്.ജനങ്ങളുടെ അഭിപ്രായസർവേസർക്കാർ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷ എംഎലവ്‍എമാരുടെ സത്യാഗ്രഹ സമരം തുടരും. 13,14 തീയതികളിലെ രാപ്പകൽ സമരം അടുത്തഘട്ടമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന ബജറ്റിൽ കൂട്ടിയ നികുതിയൊന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കുറച്ചില്ല. പ്രതിപക്ഷ വിമർശനത്തിന് ഏറെ നേരം സമയമെടുത്ത് വിശദീകരണം നൽകിയ ശേഷം നികുതി വർധനയുമായി മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.

Back to top button
error: