
ഇടുക്കി: തൊടുപുഴ മണക്കാട് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. പുല്ലറക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. വിഷം ഉള്ളിൽചെന്ന മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നു ഡോക്ടർമാർ പറഞ്ഞു. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയിലാണ് മൂന്നംഗ കുടുംബത്തെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. കുടുംബത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് ലഭ്യമായ വിവരം.
ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോള്‍ ഇവരെ അവശ നിലയില്‍ കണ്ടെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതിനെ തുടർന്നാണ് ജെസി മരിച്ചത്.






