IndiaNEWS

ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനവുമായി ജഗന്‍മോഹന്‍

അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി. തന്റെ ഓഫിസ് വിശാഖപട്ടണത്തേക്ക് മാറ്റുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. മാര്‍ച്ച് 3, 4 തീയതികളില്‍ വിശാഖപട്ടണത്തു നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് അഥിതികളെ ക്ഷണിക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ പരിപാടിയിലാണ് പ്രഖ്യാപനം. നിലവില്‍ അമരാവതിയാണ് ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം.

2014ല്‍ ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ചപ്പോഴാണ് അമരാവതി തലസ്ഥാനമായി എന്‍.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ടിഡിപി സര്‍ക്കാര്‍ തിരഞ്ഞെടുത്ത്. അമരാവതിയില്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാനമായി അംഗീകരിച്ചിരുന്നില്ല.

2020 ല്‍ മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച് ബില്‍ അവതരിപ്പിച്ചിരുന്നു. ലെജിസ്ലേറ്റീവ് (നിയമനിര്‍മാണ സഭ) തലസ്ഥാനമായി അമരാവതിയും എക്‌സിക്യൂട്ടീവ് (ഭരണനിര്‍വഹണം) തലസ്ഥാനമായി വിശാഖപട്ടണവും ജുഡീഷ്യല്‍ (നീതിന്യായ) തലസ്ഥാനമായി കര്‍ണൂലും നിശ്ചയിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്. എന്നാല്‍, ഇതിനെതിരെ അമരാവതിയില്‍ ഭൂമി വിട്ടുനല്‍കിയ കര്‍ഷകര്‍ പ്രതിഷേധിച്ചു. സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ബില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് അമരാവതിക്കു പകരം വിശാഖപട്ടണത്തെ തലസ്ഥാനമായി പ്രഖ്യാപിച്ചത്.

Back to top button
error: