IndiaNEWS

ചർച്ച വിജയം; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് മാറ്റി

മുംബൈ: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് അഖിലേന്ത്യ തലത്തില്‍ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നത്. മാസാവസാനം രണ്ടു ദിവസം അടുപ്പിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത് ഇടപാടുകാരെ ആശങ്കയിലാക്കിയിരുന്നു.

ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് സംയുക്ത വേദിയുടെ ഭാഗമായി പണിമുടക്ക് നോട്ടീസ് നല്‍കിയത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചു ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Back to top button
error: