IndiaNEWS

കുനോ ദേശീയ ഉദ്യാനത്തിന് അതിഥികളായി 12 ചീറ്റകള്‍ കൂടിയെത്തുന്നു; ദക്ഷിണാഫ്രിക്കയുമായി കരാര്‍

ന്യൂഡല്‍ഹി: മധ്യ പ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിന് അതിഥികളായി 12 ചീറ്റകള്‍ കൂടിയെത്തുന്നു. ഇതിനായി ദക്ഷിണ ആഫ്രിക്കയുമായി കരാര്‍ ഒപ്പിട്ടു. ഫെബ്രുവരി പകുതിയോടെ ഏഴ് ആണ്‍ ചീറ്റകളേയും അഞ്ച് പെണ്‍ ചീറ്റകളേയും എത്തിക്കാനാണ് കരാര്‍. ഓരോ വര്‍ഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കന്‍ പരിസ്ഥിതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍ ഫെബ്രുവരിയില്‍ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചീറ്റകളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എട്ടെണ്ണത്തിനെ സെപ്റ്റംബറില്‍ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്നുവിട്ടിരുന്നു. നബീബിയയില്‍നിന്ന് എത്തിയ ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോയില്‍ തുറന്നുവിട്ടത്. നിയന്ത്രണമില്ലാത്ത വേട്ട മൂലമാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം സംഭവിച്ചത്. 1947ല്‍ ഛത്തിസ്ഗഢിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952ല്‍ രാജ്യത്ത് ചീറ്റയ്ക്കു വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു.

 

Back to top button
error: