LocalNEWS

മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ ഗുണ്ടാസംഘം തല്ലിച്ചതച്ചു, മനം നൊന്ത പിതാവ് ആത്മഹത്യ ചെയ്തു; 4 അംഗ ഗുണ്ടാസംഘത്തിൽ ഒരാൾ കീഴടങ്ങി

   കൊല്ലത്ത് ആയൂരിൽ മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കീഴടങ്ങി. കേസിലെ പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷാണ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്.

കേസിൽ 4 പേർക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്.

കഴിഞ്ഞ 18-ാംതീയതിയാണ് ആയൂരിൽ ട്യൂഷൻ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോയ മകളെ മദ്യപ സംഘം അസഭ്യം പറഞ്ഞത്.  മകളോട് മോശമായി പെരുമാറിയത് പിതാവ് അജയകുമാർ ചോദ്യം ചെയ്തോടെ നാലുപേരടങ്ങുന്ന മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മർദ്ദിച്ചു.

തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ അജയകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനംനൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  4 പേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ പ്രതികൾ ഒളിവിൽ പോയി. അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയായ ആയുർ മലപ്പേരൂർ സ്വദേശി മോനിഷ് ചടയമംഗലം പോലീസിൽ കീഴടങ്ങിയത്. മറ്റ് 3 പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

Back to top button
error: