KeralaNEWS

ചിന്തയുടെ വാദം പൊളിഞ്ഞു; യുവജന കമ്മീഷൻ ചെയർപേഴ്സണ് 8.50 ലക്ഷം രൂപ ശമ്പളക്കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ശമ്പളക്കുടിശിക അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്താ ജെറോം നേരത്തെ പറഞ്ഞിരുന്നത്. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപയാണ് അനുവദിച്ചത്. ചിന്തയുടെ ശമ്പളം ഒരു ലക്ഷം രൂപയായി നേരത്തെ വർധിപ്പിച്ചിരുന്നു.

സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്ത ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ അങ്ങനെ ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്തയുടെ വാദം. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് കുടിശ്ശിക അനുവദിച്ച് ഉത്തരവിറക്കിയത്. 6-1-17 മുതൽ 26-5-18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തയ്ക്ക് കിട്ടുന്നത്. ഈ കാലയളവിൽ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യത്തോടെ ശമ്പളം ഒരു ലക്ഷം ആക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ചിന്തക്ക് ലഭിക്കും.

ചിന്തയുടെ ശമ്പളം 26-5-18 മുതൽ ഒരു ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിരുന്നു. ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്താ ജെറോം 20-8-22 ന് സർക്കാരിന് കത്തെഴുതിയിരുന്നു. ചെയർപേഴ്സണായി നിയമിതയായ 14-10-16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. ആയതിനാൽ 14-10-16 മുതൽ 25-5-18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈപ്പറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണമെന്ന് 20-8-22 ൽ ചിന്താ ജെറോം കത്ത് മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Back to top button
error: