KeralaLIFEMovieNEWS

ലുക്കും ഗ്ലാമറും ഇല്ലെന്നു പറഞ്ഞ് നായികയാക്കിയില്ല, പാടി ​വെറുപ്പിച്ചു… ഒടുവിൽ കിട്ടിയത് കാരക്ടർ വേഷം; ആദ്യ ഓഡീഷന്റെ അ‌നുഭവം വെളിപ്പെടുത്തി ഗ്രേസ് ആന്റണി

പുതിയകാല നായികമാരിൽ ശ്രദ്ധേയയാണ് ഗ്രേസ് ആന്റണി. ഹാപ്പി​ വെഡ്ഡിങ് എന്ന സിനിമയിലൂടെയാണ് അ‌ഭിനയരംഗത്തേക്കു വന്നത്. ഹാപ്പി വെഡ്ഡിങ്ങിലെ വേഷം ശ്രദ്ധിക്കപ്പെട്ടെങ്കിലും കുമ്പളങ്ങി ​നൈറ്റ്സിലൂടെയാണ് ഗ്രേസിന്റെ സമയം തെളിഞ്ഞത്. ​കൈവച്ച വേഷങ്ങളൊക്കെയും ഒന്നിനൊന്നു മികച്ചതാക്കി അ‌വർ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ഇപ്പോൾ, ആദ്യത്തെ ഓഡിഷന് പോയ അനുഭവം പങ്കുവെക്കുകയാണ് നടി ഗ്രേസ് ആന്റണി. വലിയ ഹാളിൽ നടന്ന ഓഡിഷനിൽ പാട്ട് പാടാനാണ് ആവശ്യപ്പെട്ടതെന്നും എല്ലാവരും നന്നായി പാടിയപ്പോൾ താൻ നല്ല വെറുപ്പിച്ചാണ് പാടിയതെന്നും ഗ്രേസ് പറഞ്ഞു. നായികക്കായി നടന്ന ഓഡിഷനിൽനിന്നും തന്നെ തെരഞ്ഞെടുത്തെങ്കിലും ക്യാരക്ടർ റോളിലേക്കാണ് വിളിച്ചതെന്നും ഒരു അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞു.

‘വലിയൊരു ഹാളിലായിരുന്നു ഓഡിഷൻ. അമ്പതോളം കുട്ടികളുണ്ടായിരുന്നു. എല്ലാവരും പേരന്റ്‌സിനൊപ്പമാണ് വന്നിരിക്കുന്നത്. ചെയ്തുകാണിക്കേണ്ട രംഗത്തിന്റെ സ്‌ക്രിപ്റ്റ് തന്നു. പാട്ട് പാടി അഭിനയിക്കണം. എല്ലാവരും നന്നായി പാടാൻ ശ്രമിക്കുകയാണ്. അവിടെ പോയി നന്നായി പാടി കഴിഞ്ഞാൽ ശരിയാവില്ല എന്ന് എനിക്ക് മനസിലായി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം. ആ ചെറിയ പ്രായത്തിൽ അതൊക്കെ എങ്ങനെ മനസിൽ വന്നു എന്നറിയില്ല. എന്റെ പപ്പ സൈഡിൽ മാറി നിന്ന് എല്ലാം ആസ്വദിക്കുന്നുണ്ട്. എല്ലാ കുട്ടികളും നന്നായി പാടുന്നത് കണ്ട് അവരുടെ പേരന്റ്‌സ് ആസ്വദിക്കുന്നുണ്ട്. എവിടെയും ചിരി കാണുന്നില്ല. ഞാൻ കേറി നല്ല വെറുപ്പിച്ച് പാടി. എല്ലാവരും ചിരിക്കാൻ തുടങ്ങി. എനിക്ക് കോമഡി ചെയ്യാൻ പറ്റും, കോമഡി ചെയ്താൽ ആളുകൾ ചിരിക്കും എന്നൊക്കെ ചെറുതായി തോന്നിതുടങ്ങിയത് ഇവിടെ നിന്നുമാണ്. അവർ ഒരു പാട്ട് കൂടി പാടാൻ പറഞ്ഞു. അവിടെ വേറെ ആരോടും അത് ചോദിച്ചില്ല, എന്നോട് മാത്രമേ അങ്ങനെ ചോദിച്ചുള്ളൂ. വീണ്ടും ഒരു പാട്ട് പാടി. അതും നന്നായി വെറുപ്പിച്ചു. അതുകഴിഞ്ഞ് തിരിച്ചുപോന്നു- ഗ്രേസ് പറഞ്ഞു.
നായികയെ തെരഞ്ഞെടുക്കാനുള്ള ഓഡിഷനായിരുന്നു അത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിളിച്ച് സെലക്ടായി എന്ന് പറഞ്ഞു. നായികയായി, സിനിമയിൽ നടിയായി എന്ന് വിചാരിച്ചു. നായികയാകാനുള്ള ലുക്കും ഗ്ലാമറും ഫിസിക്കുമൊന്നും ഗ്രേസിനില്ല, അതുകൊണ്ട് ഒരു ക്യാരക്ടർ റോളാണെന്ന് അവർ പറഞ്ഞു. അന്ന് അ‌തു കേട്ടപ്പോൾ സങ്കടം തോന്നി, എങ്കിലും ഓക്കെ ചേട്ടാ കുഴപ്പമില്ല, ഞാൻ വന്ന് അഭിനയിക്കാം എന്ന് പറഞ്ഞു. ഹാപ്പി വെഡ്ഡിങ് എന്ന സിനിമയുടെ കാര്യമാണ് താൻ പറയുന്നതെന്നും ഗ്രേസ് വെളിപ്പെടുത്തി. അങ്ങനെ അതിൽ അഭിനയിച്ചു. പിന്നെ എനിക്കങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല,- ഗ്രേസ് ആന്റണി കൂട്ടിച്ചേർത്തു.

Back to top button
error: