KeralaNEWS

ആലപ്പുഴ ദേശീയ പാതയിൽ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയുമായി കൂട്ടിയിടിച്ച് 5 മരണം; മരിച്ചത് തിരുവനന്തപുരം, കൊല്ലം സ്വദേശികൾ

    ദേശീയപാതയില്‍ അമ്പലപ്പുഴ കക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജുദാസ്, സച്ചിന്‍, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഐ.എസ്.ആര്‍.ഒ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ച അഞ്ചുപേരും. സുഹൃത്തുക്കളായ ഇവര്‍ ഒന്നിച്ച് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവന്ന ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

അപകട വിവരമറിഞ്ഞ് തൊട്ടടുത്തുള്ള അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍നിന്ന് പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക്  അപകടത്തില്‍പ്പെട്ടവരെ കാറില്‍നിന്ന് പുറത്തെടുക്കാനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. മരിച്ചവരുടെ ബന്ധുക്കള്‍ രാവിലെയോടെ ആശുപത്രിയില്‍ എത്തിച്ചേർന്നിട്ടുണ്ട്.

Back to top button
error: