CrimeNEWS

പകല്‍സമയത്ത് മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവ്: വീടുകള്‍ കണ്ടുവെക്കും, രാത്രി വന്നു മോഷണം; പ്രതി പിടിയില്‍

മലപ്പുറം: പകല്‍സമയത്ത് മതസ്ഥാപനത്തിന് വേണ്ടി പണപ്പിരിവിനിറങ്ങി വീടുകള്‍ കണ്ടുവെച്ച ശേഷം രാത്രി വന്നു മോഷടിക്കുന്ന പ്രതി പിടിയില്‍. കൊടക്കാട് എസ്റ്റേറ്റ് റോഡിലുള്ള പള്ളിയാളി മുനീറിന്റെ വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിട്ടുള്ള കുരുമുളക് മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ നീക്കങ്ങളെ കുറിച്ചു മനസിലായത്. രണ്ടത്താണി സ്വദേശി വലിയക്ക തൊടി ഫസല്‍ പൂക്കോയ തങ്ങള്‍ (39) ആണ് പോലീസ് പിടിയിലായത്.

രാത്രി സമയത്ത് വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ചിരുന്ന നാല് ചാക്ക് കുരുമുളക് കടത്താനായി ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ഓടിക്കുകയും റോഡില്‍ നിന്നും മാറ്റി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഇയാളുടെ വണ്ടി കണ്ടെടുക്കുകയും ചെയ്തു. ഇയാള്‍ കൊണ്ടുവന്ന സ്‌കൂട്ടറിന്റെ ഉള്ളില്‍ മണ്ണാര്‍ക്കാടുള്ള മതസ്ഥാപനത്തിന്റെ കീഴിലെ കോളേജിലെ റസീറ്റ് ബുക്കുകള്‍ കണ്ട് പരിശോധിച്ചതില്‍ മോഷണം നടത്താന്‍ ശ്രമിച്ച വീട്ടില്‍ ഒരാഴ്ച മുമ്പ് ഒരാള്‍ വന്നിരുന്നതായും ആ വീട്ടില്‍ നിന്ന് സ്ഥാപനത്തിലേക്ക് രസീത് നല്‍കി സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് വന്നയാള്‍ കുരുമുളക് എവിടെയാണ് സൂക്ഷിക്കുന്നത് എന്നും മറ്റും വീട്ടുകാരില്‍ നിന്ന് രഹസ്യമായി ചോദിച്ചറിഞ്ഞിരുന്നു.

നാട്ടുകാര്‍ പരിശോധിച്ചതില്‍ മറ്റൊരു സ്ഥലത്ത് നിന്ന് ഇയാളെ കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തില്‍ അന്ന് വന്ന ആളും മോഷണം നടത്താന്‍ വന്നയാളും ഒരാളാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. കൂടുതലായി അന്വേഷണം നടത്തിയതില്‍ ഇയാള്‍ക്ക് സമാനമായ രണ്ട് കളവ് കേസുകള്‍ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലും മൊബൈല്‍ മോഷണം നടത്തിയതിന് വേങ്ങര പോലീസ് സ്റ്റേഷനിലും ഉണ്ട്. മറ്റു കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പരപ്പനങ്ങാടി പോലീസ് അന്വേഷിച്ചു വരികയാണ്.

Back to top button
error: