KeralaNEWS

ക്രിമിനലുകളുടെ സാന്നിധ്യം, ലഹരി കൈമാറ്റം; ഡി.ജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഡി.ജെ പാര്‍ട്ടികള്‍ സ്പോണ്‍സര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് പോലീസ്. പരിപാടികള്‍ സംഘടിപ്പിക്കുന്നിടത്തേക്കുള്ള വഴികളില്‍ സിസി ടിവി ക്യാമറകളും നിര്‍ബന്ധമാക്കി. ഗുണ്ടകളും ചില പോലീസ് ഉദ്യോഗസ്ഥരും ഇത്തരം കേന്ദ്രങ്ങളില്‍ നിക്ഷേപം നടത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹോട്ടലുകളിലെയും ബാറുകളിലെയും മുഴുവന്‍ ജോലിക്കാര്‍ക്കും ക്ലിറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഡി.ജെ പാര്‍ട്ടികളില്‍ ദൂരെ സ്ഥലത്ത് നിന്നു പോലും ആളുകള്‍ വരുന്ന സ്ഥിതിയുണ്ട്. എന്നാല്‍, ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളോ കണക്കോ ഒന്നും വ്യക്തമല്ല. കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പാര്‍ട്ടികളുടെ ഭാഗമാകുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. അടുത്തിടെ പലയിടങ്ങളിലും ഇത്തരം പാര്‍ട്ടികള്‍ക്കിടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് അക്രമത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.ജെ പാര്‍ട്ടികള്‍ നിയന്ത്രണത്തിലാക്കാന്‍ പോലീസ് ശ്രമിക്കുന്നത്.

വലിയ തോതില്‍ ലഹരി ഉപയോഗവും എം.ഡി.എം.എ പോലുള്ള മാരകമായ ലഹരികളുടെ കൈമാറ്റവും പാര്‍ട്ടികള്‍ക്കിടെ നടക്കുന്നുണ്ടെന്നാണ് വിവരം. ലഹരിസംഘങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടലുകളിലെ ജോലിക്കാര്‍ക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള പോലീസ് തീരുമാനം.

 

Back to top button
error: