KeralaNEWS

ഭാര്യയ്ക്ക് ചെലവിനുനല്‍കാതെ മുങ്ങിയ ഭര്‍ത്താവിനെ കൈയോടെ പൊക്കി വനിതാകമ്മിഷന്‍

പാലക്കാട്: ഭാര്യയ്ക്ക് ചെലവിനു നല്‍കാത്തതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും വഴങ്ങാത ഭര്‍ത്താവ്. മുങ്ങിനടന്ന ഭര്‍ത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ വനിതാ കമ്മിഷന്‍ കൈയോടെ പിടികൂടി. പട്ടാമ്പി കൊപ്പം മേല്‍മുറി സ്വദേശി പുഷ്പരാജനെയാണ് (46) വനിതാ കമ്മിഷന്‍ പിടികൂടി കോടതിയിലെത്തിച്ചത്.

കോടതിയിലും വനിതാ കമ്മിഷന്‍ സിറ്റിങ്ങിലും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജന്‍. തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായെത്തി. ഇയാളെ തിരിച്ചറിഞ്ഞ കമ്മിഷന്‍ ഡയറക്ടര്‍ പി.ബി. രാജീവിന്റെ രഹസ്യനിര്‍ദേശപ്രകാരം പാലക്കാട് വനിതാ സെല്ലില്‍നിന്ന് പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് കൊപ്പം പോലീസിനു കൈമാറി. കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ്.

ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആണ്‍മക്കളുമടങ്ങുന്നതാണ് പുഷ്പരാജന്റെ കുടുംബം. ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നല്‍കാന്‍ പട്ടാമ്പി ജെ.സി.എം. കോടതി ഉത്തരവിട്ടിരുന്നു. ഇതു കണക്കിലെടുക്കാതെ പുഷ്പരാജന്‍ മുങ്ങി. ഇതോടെ, ചെലവിനു നല്‍കേണ്ട വകയില്‍ കുടിശ്ശിക 1,10,000 രൂപയായി ഉയര്‍ന്നു. കുടിശ്ശികയായ 1,10,000 രൂപയില്‍ 10,000 രൂപ കെട്ടിവെച്ചതോടെ പട്ടാമ്പി ജെ.സി.എം. കോടതി ജാമ്യത്തില്‍വിട്ടു. ബാക്കിതുക 5,000 രൂപവീതം പ്രതിമാസ തവണകളായി അടയ്ക്കാമെന്ന ഉറപ്പും കോടതിയില്‍ നല്‍കി.

ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ തെളിവെടുപ്പില്‍ 12 പരാതികള്‍ക്ക് തീര്‍പ്പായി. ആറുപരാതികളില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് തേടി. രണ്ടു പരാതികളില്‍ കക്ഷികളെ കൗണ്‍സലിങ്ങിന് വിധേയരാക്കാനും തീരുമാനിച്ചു.

 

Back to top button
error: