KeralaNEWS

വെടിയേറ്റ് കുന്നിൻമുകളിലേക്ക് ഓടി, ഒടുവിൽ വാഴത്തോട്ടത്തിൽ മയങ്ങിവീണു; വയനാട്ടിൽ കടുവ പിടിയിലായി 

മാനന്തവാടി: വയനാട്ടിൽ കർഷകനെ കൊലപ്പെടുത്തിയതിന് പിന്നാലെ കടുവ പിടിയിൽ. വയനാട് കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. എന്നാൽ കർഷകനെ ആക്രമിച്ച് കൊന്ന കടുവയാണോ ഇത് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെടിയേറ്റ കടുവ, കുന്നിന്‍മുകളിലേക്ക് ഓടിയെങ്കിലും പിന്നീട് വാഴത്തോട്ടത്തില്‍ മയങ്ങിവീഴുകയായിരുന്നു. വലയിലാക്കിയ കടുവയെ പ്രദേശത്ത് നിന്ന് മാറ്റി. കടുവയെ കീഴ്‌പ്പെടുത്താനായി ആറുതവണ വെടിവെച്ചു എന്നാണ് വിവരം. കടുവയുടെ കാലിനാണ് വെടിയേറ്റത്.

പ്രതീകാത്മക ചിത്രം

വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആളുകള്‍ ജാഗ്രത കൈവിടരുതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാരോട് പ്രദേശത്ത് നിന്ന് മാറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്.

വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് കടുവയുടെ ആക്രമണത്തില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവാ ഭീതിയെ തുടര്‍ന്ന് തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. തോമസിന്റെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.

Back to top button
error: