LocalNEWS

മകൾ തീപ്പൊള്ളലേറ്റു മരിച്ചത്  മാതാവിൻ്റെ നിരന്തര പീഡനം മൂലമെന്ന് നാട്ടുകാർ, അന്വേഷണവുമായി പൊലീസ്

മകൾ ആത്മഹത്യ ചെയ്തത്  മാതാവിൻ്റെ മാനസീക, ശാരീരിക പീഡനം മൂലമെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഞായറാഴ്ച്ച നെടുമങ്ങാടിനടുത്ത് പനയ്ക്കോട് പാമ്പൂരില്‍  ആശാമോൾ (21) തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിലാണ് നാട്ടുകാർ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. ആശാമോളുടെ അമ്മയായ സുജയ്ക്കെതിരെ നാട്ടുകാരായ 15 പേര്‍ ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

മാതാവില്‍നിന്ന് ആശാ മോൾ നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ.

രണ്ടുവര്‍ഷം മുന്‍പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യാ ശ്രമം നടത്തിയ ആശാമോളെ വഴിയാത്രക്കാര്‍ കണ്ടെത്തുകയും വലിയമല പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു. അന്ന് പോലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ കൊണ്ടുവന്ന് മാതാവിന് താക്കീത് നല്‍കിയി.

സംഭവദിവസം വീട്ടില്‍ ആശയും ആശയുടെ അനിയന്മാരും മാത്രമാണുണ്ടായിരുന്നത്. ആശയുടെ ഏഴുവയസ്സുകാരനായ അനിയന്‍, ചേച്ചിയെ രാവിലെ അമ്മ അടിച്ചതായി നാട്ടുകാരോട് പറഞ്ഞിരുന്നു. സംഭവത്തിന്റെ തലേന്ന് വീട്ടില്‍ വഴക്കായിരുന്നുവെന്നും വിവരങ്ങളുണ്ട്.

പരാതി കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. ആശ മോൾ കൗണ്‍സിലിങ്ങിന് പോയിരുന്ന ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. തൊളിക്കോട് പഞ്ചായത്തിലെ ബാലസഭയുടെ റിസോഴ്സ് പേഴ്സണാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയായ സുജ.

Back to top button
error: