KeralaNEWS

കേരളത്തിന്റെ ഫെൻസിങ് നിർമാണം തടഞ്ഞതിനു പിന്നാലെ അതിര്‍ത്തിയിലെ റോഡ് നിർമാണവും തടസ്സപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്

കുമളി: കേരളത്തിന്റെ ഫെൻസിങ് നിർമാണം തടഞ്ഞതിനു പിന്നാലെ അതിര്‍ത്തിയിലെ റോഡ് പണിയും തടസ്സപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്. ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അതിര്‍ത്തി ഗ്രാമത്തില്‍ നടത്തി വന്ന റോഡ് നിര്‍മാണമാണ് തമിഴ്‌നാട് തടഞ്ഞത്. ചക്കുപള്ളം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്നു വന്ന ജോലികളാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയത്. കുമളി- ചക്കുപള്ളം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഏത്തക്കാട്ടുപടി – കുരിശടി റോഡ് പണിയാണ് തമിഴ്‌നാട് വനപാലക സംഘം തടഞ്ഞത്. റോഡിന്റെ അവകാശ വാദം ഉന്നയിച്ചായിരുന്നു നിര്‍മാണം തടസപ്പെടുത്തല്‍.

റോഡ് പണി ആവശ്യത്തിനായി എത്തിച്ച ജെ.സി.ബിയുടെ താക്കോലും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കൈക്കലാക്കി. ജെ.സി.ബി. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാനും ശ്രമം നടന്നു. ചക്കുപളളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്റ് സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തിരികെ പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. 40 വര്‍ഷമായി കുമളി-ചക്കുപള്ളം പഞ്ചായത്തുകളിലെ 350 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡിനാണ് ഇപ്പോള്‍ തമിഴ്‌നാട് അവകാശ വാദം ഉന്നയിക്കുന്നത്. വിവിധ ക്രൈസ്തവ സഭകള്‍ അവരുടെ സെമിത്തേരിയിലേക്കു പോകാന്‍ ഉപയോഗിക്കുന്നതും ഈ റോഡാണ്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ വനഭൂമിയിലേക്ക് പോകാനും ഇതേ റോഡ് ഉപയോഗിക്കുന്നുണ്ട്. രണ്ടര കിലേമീറ്റര്‍ റോഡിന്റെ രണ്ടു കിലോ മീറ്റര്‍ ഭാഗം 2016 ല്‍ 40 ലക്ഷം രൂപ ചിലവഴിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തിരുന്നതാണ്. ബാക്കിയുള്ള 535 മീറ്റര്‍ ഭാഗം റോഡിന്റെ രണ്ടാം ഘട്ട പണികള്‍ക്ക് 2022 – 23 വര്‍ഷം ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. റോഡ് കോണ്‍ക്രീറ്റിന് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് പണികള്‍ ആരംഭിച്ചതോടെ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തര്‍ക്കം ഉന്നയിച്ച് എത്തുകയായിരുന്നു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സായുധരായെത്തിതോടെ ജനങ്ങളും ഭീതിയിലായി.

20 വര്‍ഷം മുമ്പ് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കമ്പംമെട്ട് മുതല്‍ കുമളി രണ്ടാം മൈല്‍ വരെ താമസിച്ചിരുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ കൃഷി ദേഹണ്ഡങ്ങള്‍ തമിഴ്‌നാട് പോലീസും വനപാലകരും ചേര്‍ന്ന് വെട്ടി നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ നിരവധിയാളുകളടെ പേരില്‍ കള്ള കേസുകളും ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഇതിനു ശേഷം കുമളി മുതല്‍ കമ്പംമെട്ടു വരെ അതിര്‍ത്തിയിലുടെ തമിഴ്‌നാട് പാത നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്ന ഏത്തക്കാട്ടുപടി കുരിശടി റോഡ് ചക്കുപള്ളം പഞ്ചായത്തിന്റെ ആസ്തി വിവര പട്ടികയില്‍ പെട്ടതാണെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ അവകാശവാദം സംബന്ധിച്ച് ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, കുമളി സി.ഐ. എന്നിവര്‍ക്ക് പഞ്ചായത്ത്‌ പരാതി നല്‍കി.

Back to top button
error: