യാത്ര സുഗമമാകട്ടെ, പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് മുന്നേറാം
വെളിച്ചം
കപ്പല്‍ നടുക്കടലിലെത്തിയപ്പോഴാണ് അതിശക്തമായ കൊടുങ്കാറ്റടിച്ചത്. ആടിയുലഞ്ഞ കപ്പലിലെ കൊടിമരത്തില്‍ നിന്നു പതാക താഴെ വീണു. കടല്‍ ശാന്തമായപ്പോള്‍ കപ്പിത്താന്റെ മകന്‍ പതാക കെട്ടാനായി കൊടിമരത്തില്‍ കയറി. പാതിവഴി എത്തിയപ്പോഴേക്കും കടല്‍ വീണ്ടും ക്ഷോഭിച്ചു. കപ്പല്‍ ഇളകിയപ്പോള്‍ മകന്‍ നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പിത്താന്‍ പറഞ്ഞു:
“നീ പേടിക്കേണ്ട. രണ്ടു കാര്യങ്ങള്‍ മാത്രം ഓര്‍ക്കുക. കടല്‍ ശാന്തമാകുന്നതുവരെ അവിടെ പിടിച്ചിരിക്കുക. എന്നിട്ടു മാത്രം കൊടിമരത്തിന്റെ മുകളിലേക്ക് നോക്കി കയറുക… ”
അച്ഛന്‍ പറഞ്ഞതുപോലെ അവന്‍ ചെയ്തു.
ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യമുണ്ട്. വളരെക്കാലത്തെ വിചിന്തനത്തിന് ശേഷം പല സാധ്യതകളും ഉപേക്ഷിച്ച് തിരഞ്ഞെടുത്ത ഒന്നാകും ആ ലക്ഷ്യം. അതിലേക്ക് നടക്കുമ്പോള്‍ ഇന്നലെകളുടെ ഇരുണ്ടയിടങ്ങള്‍ വിസ്തരിക്കുക. എല്ലാ സാഹസികയാത്രകള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നത് രണ്ട് കാര്യങ്ങളാണ്.
ഒന്ന്: എന്ന് തിരിച്ചെത്താന്‍ കഴിയുമെന്ന സന്ദേഹം.
രണ്ട്: ഇടക്കിടെയുള്ള തിരിഞ്ഞുനോട്ടം. പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് നമുക്ക് മുന്നേറാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ മറ്റാരെങ്കിലും സമ്മാനിക്കുന്ന ദുരനുഭവങ്ങളില്‍ തട്ടി യാത്രകള്‍ മുടങ്ങാം.
എല്ലാവർക്കും പുതുവത്സരാശംസകൾ
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ