KeralaNEWS

പുതിയ വൈറസിന് വൻ വ്യാപനശേഷി, 60 വയസ്സ് പിന്നിട്ടവർ കരുതൽ ഡോസ് എടുക്കണമെന്ന്  സർക്കാർ

60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കോവിഡ് വാക്സീന്റെ കരുതൽ ഡോസ് എടുക്കണമെന്ന് സർക്കാർ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എ.സി മുറികൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുതിയ വൈറസ് വകഭേദത്തിന് വലിയതോതിൽ വ്യാപനശേഷി ഉള്ളതിനാൽ ജാഗ്രതയും കരുതലും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യ വകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പു കൂടി ജാഗരൂഗരാകണം. കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ അതേ രീതിയിൽ നടപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇപ്പോൾ സംസ്ഥാനത്ത് ശരാശരി 7000 പരിശോധനയാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്സിജൻ ഉൽപാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിങ് സെൽ പുനരാരംഭിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഐഇസി ബോധവൽകരണം ശക്തമാക്കിയെന്നും മന്ത്രി അറിയിച്ചു.

Back to top button
error: