CrimeNEWS

കിനാലൂരിലെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമെന്ന് കുടുംബം; സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു

കോഴിക്കോട്: കിനാലൂരില്‍ നാലുമാസംമുമ്പ് യുവാവ് തോട്ടില്‍ മുങ്ങിമരിച്ച സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. വട്ടക്കുളങ്ങര തോട്ടത്തില്‍പൊയില്‍ ദിലീപി(29)ന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭാര്യ അപര്‍ണ വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞദിവസങ്ങളില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇരുവരെയും പിന്നീട് വിട്ടയച്ചു.

റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പേരു പരാമര്‍ശിച്ച സ്ത്രീയെ തിങ്കളാഴ്ചയും ഏഴുകണ്ടി സ്വദേശിയെ ചൊവ്വാഴ്ചയുമാണ് ചോദ്യംചെയ്തത്. പെരുമ്പാവൂരിലെ ജോലിസ്ഥലത്തുനിന്നാണ് അന്വേഷണസംഘം ഏഴുകണ്ടി സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. സ്ത്രീയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായാണ് സൂചന. ദുരൂഹമരണത്തിനു കേസെടുത്തതായും ഇതുവരെ 70-ഓളംപേരെ ചോദ്യംചെയ്തതായും ബാലുശ്ശേരി പോലീസ് അറിയിച്ചു.

Signature-ad

ഓഗസ്റ്റ് 25-ന് വൈകിട്ട് കാണാതായ ദിലീപിന്റെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് വീടിനുസമീപത്തെ തോട്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതേസമയം, നന്നായി നീന്തല്‍ വശമുള്ളയാളാണ് ദിലീപെന്നും ആഴംകുറഞ്ഞ തോട്ടില്‍ വീണുമരിക്കാനിടയില്ലെന്നും വീട്ടുകാര്‍ പറയുന്നു. കൂലിപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന ദിലീപിന്റെ മരണത്തോടെ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളടങ്ങിയ കുടുംബം പ്രതിസന്ധിയിലാണ്.

 

Back to top button
error: