LocalNEWS

തൊടുപുഴയിൽ ജ്യേഷ്ഠനെ അനുജൻ മരക്കൊമ്പു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

തൊടുപുഴ ഈസ്റ്റ് കലൂരിൽ ജ്യേഷ്ഠനെ അനുജൻ മരക്കൊമ്പു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെന്നിവീണ് തലയ്ക്ക് പരുക്കേറ്റു എന്നു പറഞ്ഞാണ് ഈസ്റ്റ് കലൂർ മലേക്കാവ് തഴുവംചിറയിൽ ജയേഷ് തങ്കപ്പനെ (42) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ മരിച്ചത് മരക്കൊമ്പു കൊണ്ടുള്ള സഹോദരന്റെ അടിയേറ്റാണെന്നു പൊലീസ് കണ്ടെത്തി. ജയേഷ് തങ്കപ്പൻ കൊല്ലപ്പെട്ട സംഭവത്തിൽ അനുജൻ സുമേഷ് തങ്കപ്പനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 12നാണു സംഭവം. ഇവരുടെ അച്ഛനെ ജയേഷ് ആക്രമിക്കുന്നതു തടയുന്നതിനിടെ സുമേഷ് തേക്കിന്റെ കമ്പുകൊണ്ട് അടിക്കുകയായിരുന്നു.

തലയ്ക്കടിയേറ്റ് ബോധംകെട്ടുവീണ ജയേഷിനെ ഉടൻ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഏഴാം ദിവസം ജയേഷ് മരിച്ചു. ഇൻക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്.ഐ സലീമിനുണ്ടായ സംശയമാണ് മരണകാരണം കൊലപാതകമാണെന്ന് തെളിയിച്ചത്.

Signature-ad

തലയിടിച്ചു വീണെന്ന് പറഞ്ഞത് നിരപ്പായ സ്ഥലത്താണ്. തലയിലെ മുറിവിന്റെ സ്വഭാവം ഇതുമായി ചേർന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ മരണകാരണം തലയ്ക്കേറ്റ അടിയാണെന്നു വ്യക്തമായി. അങ്ങനെയാണ് പ്രതിയിലേക്ക് എത്തിയത്.

Back to top button
error: