Fiction

മറ്റുള്ളവർ പകർന്നു തരുന്ന സ്നേഹവും നന്മയും ഒരിക്കലും മറക്കരുത്

 വെളിച്ചം

    രണ്ടു സുഹൃത്തുക്കൾ കാട്ടിലെ ചെറിയ വഴിയിലൂടെ പോവുകയായിരുന്നു. യാത്രയ്ക്കിടയിൽ അവർ തമ്മിൽ ഒരു ശണ്ഠ ഉണ്ടായി. ഒരാള്‍ മറ്റേയാളെ അടിച്ചു. രണ്ടാമന്‍ തിരിച്ചൊന്നും ചെയ്തില്ല. അയാള്‍ താഴെ മണലില്‍ എഴുതി വെച്ചു: ‘ഇവിടെ വെച്ച് എന്റെ സുഹൃത്ത് എന്നെ അടിച്ചു.’
രണ്ടാം ദിവസം യാത്രയ്ക്കിടയില്‍ ഒരു പുഴ കടന്നുവേണം പോകാന്‍ പുഴയിലൂടെ നടന്നുപോയപ്പോള്‍ അയാള്‍ കല്ലുകളില്‍ ചവിട്ടി വീഴാന്‍ പോയി. ആദ്യം തല്ലിയ സുഹൃത്ത് പെട്ടെന്ന് അയാളെ ചുറ്റിപിടിച്ചു രക്ഷിച്ചു. കരയിലെത്തിയപ്പോള്‍ രണ്ടാമന്‍ തന്റെ ഭാണ്ഡത്തില്‍ നിന്നും ഒരു ഉളിയെടുത്ത് അടുത്തുള്ള പാറയില്‍ ഇങ്ങനെ കൊത്തിവെച്ചു. ‘ഇവിടെവച്ച് എന്റെ സുഹൃത്ത് എന്നെ രക്ഷിച്ചു.’
ഒന്നാമന് കൗതുകമായി. അദ്ദേഹം ചോദിച്ചു: ‘ഞാന്‍ താങ്കളെ ഉപദ്രവിച്ചപ്പോള്‍ താങ്കളത് മണലില്‍ എഴുതിവെച്ചു. ഞാന്‍ താങ്കളെ രക്ഷിച്ചപ്പോള്‍ താങ്കളത് കല്ലില്‍ കൊത്തിവെച്ചു… എന്താണ് ഇതിൻ്റെ പൊരുൾ…?’
‘അതങ്ങിനെയാണ്.. നമ്മളെ മറ്റുള്ളവര്‍ ഉപദ്രവിച്ചിട്ടുണ്ടാകും. അത് മണലിലെഴുതുന്നതാണ് നല്ലത്. കാരണം ഒരു കാറ്റ് വരുമ്പോഴേക്കും ആ എഴുതിയതെല്ലാം മാഞ്ഞുപോകണം. പക്ഷേ, മറ്റുള്ളവര്‍ നമുക്ക് നൽകുന്ന സ്‌നേഹം, കരുതല്‍ അതൊന്നും അങ്ങിനെ മാഞ്ഞുപോകാന്‍ പാടില്ല. അത് കല്ലില്‍ കൊത്തിവെക്കണം. ആ നന്മയാണ് നമ്മെ മുന്നോട്ട് കൊണ്ടുപോകുന്ന ഊര്‍ജ്ജമായി മാറുന്നത്.. കല്ലില്‍ കൊത്തിവെയ്ക്കാന്‍ നമുക്ക് ഒരുപാട് മുഖങ്ങളും സന്ദര്‍ഭങ്ങളുമുണ്ടാകട്ടെ.’
ആ മറുപടി കേട്ട് ചങ്ങാതി വിനയത്തോടെ ശിരസ്സു നമിച്ചു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

 

Back to top button
error: