CrimeNEWS

വയോധികയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നൽകി ബോധം കെടുത്തിയ ശേഷം മാല കവര്‍ന്നു, കളവുമുതൽ ബാങ്കില്‍ പണയം വച്ച ശേഷം അറിയുന്നു സ്വർണം മുക്കുപണ്ടമെന്ന്; എംബിഎക്കാരിയായ യുവതി ഒടുവിൽ അകത്തായി

   തൃശ്ശൂര്‍: ആശുപത്രിയിൽ കിടന്ന വയോധികയ്ക്ക് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം മാല കവര്‍ന്ന യുവതി അറസ്റ്റില്‍. തളിക്കുളം സ്വദേശിനി ലിജിതയാണ് പിടിയിലായത്. പണയം വയ്ക്കാന്‍ ചെന്ന ധനകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. മോഷണ മുതല്‍ മുക്കുപണ്ടമാണെന്ന് അറിയാതെ ധനകാര്യ സ്ഥാപനം പ്രതിയ്ക്ക് പണം നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. പുത്തൂര്‍ സ്വദേശിനിയായ വയോധികയ്ക്ക് ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷമാണ് മാല കവര്‍ന്നത്. തളിക്കുളം സ്വദേശിനി ലിജിതയായിരുന്നു പ്രതി. മോഷണ ശേഷം പുറത്തിറങ്ങിയ പ്രതി ഓട്ടോറിക്ഷയില്‍ കയറി നഗരത്തിലെ ധനകാര്യ സ്ഥാപനത്തിലേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിലാസവും പ്രതിയുടെ ദൃശ്യങ്ങളും കിട്ടി. എഴുപതിനായിരം രൂപയ്ക്കാണ് സ്വര്‍ണം പണയം വച്ചത്. പിന്നീടാണ് പണയം വച്ചത് മുക്കുപണ്ടമാണെന്ന് ധനകാര്യ സ്ഥാപനം തിരിച്ചറിഞ്ഞത്. സ്ഥിരമായി പണയം വയ്ക്കാന്‍ വരുന്നയാളായതിനാല്‍ ആദ്യം പണയമുതല്‍ പരിശോധിച്ചില്ല.

പിന്നീട് നടത്തിയ പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതോടെ ലിജിതയോട് പണം തിരികെയടയ്ക്കാന്‍ ആവശ്യപ്പെട്ടു. മുപ്പതിനായിരം രൂപ അവര്‍ തിരികെയടച്ചു. ബാക്കി പണം അടയ്ക്കാനെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. എംബിഎ ബിരുധധാരിയായ പ്രതി നഗരത്തിലെ നോണ്‍ ബാങ്കിങ് സ്ഥാപനത്തില്‍ ജീവനക്കാരിയാണ്. ഇവര്‍ക്കെതിരെ നേരത്തെയും കേസുകളുണ്ട്.

Back to top button
error: