CrimeNEWS

ജോലിയില്‍നിന്നു പിരിച്ചുവിട്ടു; അതിഥിത്തൊഴിലാളി കടയ്ക്കു തീയിട്ട് നാടുവിട്ടു

മലപ്പുറം: ജോലിയില്‍ നിന്ന് ഒഴിവാക്കിയതിന് ബിഹാര്‍ സ്വദേശി കട തീവച്ചു നശിപ്പിച്ചെന്നു പരാതി. ചന്തപ്പടിയിലെ ടയര്‍ പങ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ബിഹാര്‍ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്ന് ഉടമ പരപ്പനങ്ങാടി ഉള്ളണം സ്വദേശി കെ.ടി. അമാനുല്ല നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ഥിരം ജീവനക്കാരന് പകരം വന്നതായിരുന്നു ആലം. കടയില്‍ നിന്ന് പണം നഷ്ടമാകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ ഇയാളാണെന്ന് കണ്ടെത്തി ജോലിക്ക് വരേണ്ടെന്ന് അറിയിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രി ജോലിക്കാര്‍ താമസിക്കുന്ന ഉള്ളണം കോട്ടത്തറയിലെ താമസ സ്ഥലത്തുനിന്ന് തിരൂരങ്ങാടിയിലെത്തിയാണ് തീയിട്ടത്.

കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയത്. കടയ്ക്കു തീയിട്ട ശേഷം ബൈക്കില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി പോകുകയായിരുന്നു. പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് മടങ്ങുന്നവരാണ് തീപിടിത്തം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് പോലീസും താനൂരില്‍ നിന്നെത്തിയ 2 യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ടയറുകളും ട്യൂബുകളും യന്ത്രവും കത്തിനശിച്ചതായി ഉടമ പറഞ്ഞു.

Back to top button
error: