CrimeNEWS

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനു 19 വയസുകാരിയേയും അമ്മയേയും കൊലപ്പെടുത്താന്‍ ശ്രമം; പ്രതിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

തലശേരി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയായ 19 വയസുകാരിയെയും അമ്മയെയും വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പുന്നോല്‍ അമ്മുനിവാസില്‍ ജിനേഷ് ബാബുവിന്റെ(28) ജാമ്യഹര്‍ജിയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തള്ളിയത്. ഒക്ടോബര്‍ 12 ന് രാവിലെ ഏഴരമണിയോടെ പുന്നോല്‍ കുറിച്ചിയിലെ ഇവരുടെ വീട്ടിലാണ് സംഭവം.

പ്രതിയും പെണ്‍കുട്ടിയും പരിചയക്കാരായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് യുവാവിനോട് താല്‍പര്യമുണ്ടായിരുന്നില്ല. ഇയാള്‍ വിവാഹവാഗ്ദ്ധാനം ചെയ്തിരുന്നുവെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും അനുകൂലമായി പ്രതികരിക്കാത്തതാണ് വൈരാഗ്യത്തിന് കാരണമായി പറയുന്നത്. ഇതേ തുടര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ചു കടന്നു യുവാവ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനിടെ തടയാന്‍ ചെന്ന പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുത്തേറ്റു.

ഒന്നാം അഡീഷനല്‍ ജഡ്ജ് എ.വി മൃദുലയുടെ മുന്‍പാകെ പരിഗണിച്ച ജാമ്യഹര്‍ജിയില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അമ്മയും മകളും വീട്ടില്‍ തനിച്ചാണ് താമസമെന്നും പിതാവ് ഗള്‍ഫിലാണെന്നും ഈക്കാരണത്താല്‍ ജാമ്യം അനുവദിക്കരുതെന്നും ജില്ലാ ഗവ. പ്ളീഡര്‍ അഡ്വ.കെ. അജിത്ത് കുമാര്‍ വാദിച്ചു. ഇതുപരിഗണിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചത്.

 

 

 

 

Back to top button
error: