IndiaNEWS

കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി, മരണം കൊലപാതകമെന്ന് ഭാര്യ

ബെല്‍ത്തങ്ങാടിയില്‍ കാണാതായ ഓട്ടോഡ്രൈവർ പ്രവീണ്‍ പിന്റോ (37യുടെടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തി. മംഗളൂരു ബെല്‍ത്തങ്ങാടി കുവെട്ട് വില്ലേജിലെ ശിവാജിനഗര സ്വദേശിയാണ് പ്രവീണ്‍ പിന്റോ. നവംബര്‍ 29ന് രാത്രി ഒഡില്‍നല ഗ്രാമത്തിലെ അമര്‍ ജാലിന് സമീപം മെഹന്തി പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് പ്രവീണ്‍ ഭാര്യയോട് പറഞ്ഞിരുന്നു. നവംബര്‍ 30ന് പുലര്‍ച്ചെ ഭാര്യ പ്രവീണിനെ ഫോണില്‍ വിളിച്ചപ്പോള്‍ അല്‍പസമയത്തിനുള്ളില്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. രാവിലെ ഗുരുവായനകെരെ കുളത്തിന് സമീപത്ത് നിന്ന് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ മറ്റ് രേഖകളും കണ്ടെടുത്തു. പൊലീസും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ യൂണിറ്റിലെ സന്നദ്ധ പ്രവര്‍ത്തകരും രാവിലെ മുതല്‍ കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.

പ്രവീണിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. പ്രവീണിന്റെ ഭാര്യ ഏഴ് മാസം ഗര്‍ഭിണിയാണ്, ആറ് വയസ്സുള്ള ഒരു മകനുമുണ്ട്.

പ്രദീപ് ഷെട്ടി എന്നയാളും പ്രവീണും തമ്മില്‍ മെഹന്തിചടങ്ങിനിടെയുണ്ടായ വാക്ക് തര്‍ക്കം തനിക്ക് അറിയാമെന്ന് പ്രവീണിന്റെ ഭാര്യ രേഷ്മ ജൂലിയറ്റ് പറയുന്നു. നവംബര്‍ 30ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രവീണിന്റെ വീടിന് സമീപം ഒരു കാര്‍ എത്തിയിരുന്നു. പ്രവീണ്‍ ധരിച്ചിരുന്ന ചുവന്ന ടീ ഷര്‍ട്ടും കാണാനില്ല. അതിനാല്‍ സമഗ്രമായ അന്വേഷണം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Back to top button
error: