NEWSWorld

ചൈനയില്‍നിന്നു ‘മുങ്ങിയ’ ജാക് മാ ജപ്പാനില്‍ ‘പൊങ്ങി’

ടോക്കിയോ: ചൈനയിലെ ശതകോടീശ്വരനും ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍. ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ ജപ്പാനിലുണ്ടെന്ന വിവരം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്.

ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020 ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യു.എസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്‌സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ ശേഖരവും ഇദ്ദേഹത്തിനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലെ ഏറ്റവും പ്രബലനായ വ്യവസായിയായ മായെ, സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. നേരത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചെന്ന് കാണിച്ച് ആലിബാബ അടക്കമുള്ള മായുടെ കമ്പനികള്‍ക്കെതിരേ ചൈനീസ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.

 

 

Back to top button
error: