CrimeNEWS

യുവതിയെയും മകളെയും കാണാതായത് കൊലപാതകം; തെളിഞ്ഞത് പതിനൊന്ന് വര്‍ഷത്തിന് ശേഷം

തിരുവനന്തപുരം: പൂവച്ചലില്‍ നിന്ന് പതിനൊന്നുവര്‍ഷം മുമ്പ് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞു. പൂവച്ചല്‍ സ്വദേശി ദിവ്യയെയും ഒന്നര വയസ്സുകാരിയായ മകള്‍ ഗൗരിയെയും കാമുകന്‍ മാഹീന്‍കണ്ണ് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.

2011 ഓഗസ്റ്റ് 11 നാണ് വിദ്യ എന്ന് വിളിക്കുന്ന ദിവ്യയെയും മകളെയും കാണാതാകുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല. ദിവ്യ കാമുകന്‍ മാഹിന്‍കണ്ണിനൊപ്പം ഊരൂട്ടമ്പലത്തിലായിരുന്നു താമസം. എന്നാല്‍, വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ദിവ്യയുടെ കുടുംബത്തിന്റെ ആവശ്യം മാഹിന്‍കണ്ണ് സമ്മതിച്ചില്ല. ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി.

കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിവ്യയുടെ മാതാവ് പലപ്പോഴായി പോലീസിനെ സമീപിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തിരുവനന്തപുരം റൂറല്‍ എസ്.പി: ഡി ശില്‍പ, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മാഹിന്‍ കണ്ണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ദിവ്യയെയും മകളെയും തമിഴ്നാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ കളഞ്ഞെന്ന് മാഹിന്‍കണ്ണ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. പെട്ടെന്ന് ഒരുദിവസം ദിവ്യയെയും മകളെയും കാണാതായി എന്നായിരുന്നു മാഹിന്‍കണ്ണ് തുടക്കം മുതല്‍ പറഞ്ഞിരുന്നത്.

 

Back to top button
error: