CrimeNEWS

കോട്ടയത്ത് കോളജ് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ പ്രീമിയർ ഭാഗത്ത് വേളൂത്തറ വീട്ടിൽ നൗഷാദ് മകൻ മുഹമ്മദ് അസ്ലം (29), കോട്ടയം വേളൂർ മാണിക്കുന്നം ഭാഗത്ത് തൗഫീഖ് മഹൽ വീട്ടിൽ അഷ്കർ മകൻ അനസ് അഷ്കർ (22),കുമ്മനം പൊന്മല ഭാഗത്ത് ക്രസന്റ് വില്ല വീട്ടിൽ ഷെറീഫ് മകൻ ഷബീർ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി ഇവർ കോട്ടയം ഭാരത് ആശുപത്രിയുടെ പരിസരത്തുള്ള തട്ടുകടയിൽ രാത്രി 11 മണിയോടുകൂടി ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടിയെയും സുഹൃത്തിനെയുമാണ് ആക്രമിച്ചത്.

ഭക്ഷണം കഴിക്കാൻ എത്തിയ പെൺകുട്ടിയുടെ നേരെ ഇവർ ലൈംഗിക ചുവയോടെ സംസാരിക്കുകയായിരുന്നു. ഇതിനെ പെൺകുട്ടിയും സുഹൃത്തും ചോദ്യം ചെയ്തു. തുടർന്ന് ഭക്ഷണം കഴിച്ച് കടയിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെയും സുഹൃത്തിനെയും ഇവർ കാറിൽ പിന്തുടർന്ന് കോട്ടയം സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി വിദ്യാർത്ഥിനിയെയും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും ആക്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. പ്രതികളിലൊരാളായ മുഹമ്മദ് അസ്ലമിന് കുമരകം സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. പരിക്കേറ്റ പെൺകുട്ടിയും, സുഹൃത്തും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ആർ, എസ് ഐ മാരായ ശ്രീജിത്ത്. റ്റി, സജികുമാർ, എ.എസ്.ഐ രമേശ്‌ കെ.റ്റി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ സംഭവസ്ഥലത്ത വച്ചു തന്നെ പിടികൂടിയത്‌. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി .

Back to top button
error: