KeralaNEWS

കുറ്റിപ്പുറം എം.ഇ.എസ് കോളജ് ഹോസ്റ്റലില്‍ നിയന്ത്രണങ്ങള്‍; വിദ്യാര്‍ഥികള്‍ മിന്നല്‍ സമരത്തില്‍

മലപ്പുറം: കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥിനികളുടെ മിന്നല്‍ സമരം. വ്യാഴാഴ്ച വൈകിട്ട് കോളജ് കവാടത്തിന് മുന്നില്‍ തുടങ്ങിയ പ്രതിഷേധം രാത്രി വൈകിയും തുടര്‍ന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുറത്തു പോകുന്നവര്‍ വൈകിട്ട് 6 ന് മുന്‍പ് തിരിച്ചെത്തണമെന്നാണ് നിബന്ധന. നിമിഷങ്ങള്‍ വൈകിയാല്‍ പോലും 250 രൂപവരെ ഒരു ദിവസം പിഴ ഈടാക്കുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ പോലും ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടികളെ പുറത്തുവിടാറില്ല. മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവും ആരംഭിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ കവാടത്തിന് മുന്നില്‍ സമരം ആരംഭിച്ചത്. രാത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇരുനൂറോളം വിദ്യാര്‍ഥിനികളാണ് വൈകിട്ട് കോളജ് പ്രവേശന കവാടത്തില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ആണ്‍കുട്ടികളും എത്തിയതോടെ സമരം കനത്തു. രാത്രി ഒന്‍പതര വരെ ഹോസ്റ്റലില്‍ പ്രവേശനം അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്ന പ്രവേശന കവാടത്തിന് സമീപത്തേക്ക് പ്രിന്‍സിപ്പല്‍ എത്തി ചര്‍ച്ച നടത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പലും വിദ്യാര്‍ഥി പ്രതിനിധികളും രാത്രി വൈകിയും ചര്‍ച്ച തുടര്‍ന്നു. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു.

 

Back to top button
error: