KeralaNEWS

വീട്ടിലേക്കുള്ള വഴിയില്‍ ഞങ്ങളുണ്ടെന്നു മറക്കരുത്! കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ഡി.വൈ.എഫ്.ഐയുടെ താക്കീത്

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ സമരം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുത്തില്ലെങ്കില്‍ രജിസ്ട്രാറെ തെരുവില്‍ നേരിടുമെന്നു ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭീഷണി പ്രസംഗം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഉള്ളതായി ഓര്‍ക്കണമെന്നായിരുന്നു മുന്നറിയിപ്പ്. സി.പി.എം അനുകൂല സംഘടനാ നേതാവിനെ സര്‍വീസില്‍ തരം താഴ്ത്തിയതിനെതിരേ നടത്തുന്ന സമരത്തിനിടെയാണ് ഡി.വൈ.എഫ്.ഐ മണ്ണുത്തി മേഖലാ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ അനീസ് അഹമ്മദ് രജിസ്ട്രാറെ താക്കീത് ചെയ്തത്.

”കാര്‍ഷിക സര്‍വകലാശാലയില്‍ സി.പി.എം സംഘടനയെ ദുര്‍ബലമാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. എംപ്ലോയീസ് അസോസിയേഷന്‍ നേതാവിനെ തരംതാഴ്ത്തിയ നടപടി പിന്നീട് ചേര്‍ന്ന ഭരണസമിതി യോഗം മരവിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയാറായിട്ടില്ല, സര്‍വകലാശാലയില്‍ സി.പി.ഐ സംഘടന വളര്‍ത്തുന്നതിനായാണു സി.പി.എം നേതാക്കള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത്. മന്ത്രി കെ. രാജന്‍ ഇതിനു കൂട്ടുനില്‍ക്കുന്നു. രാജന്റെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് മുന്‍ വിസി, സി.പി.എം നേതാവിനെ തരം താഴ്ത്തിയത്.

കാര്‍ഷിക സര്‍വകലാശാല 28-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുന്‍ വി.സിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കുമാണെന്നും അനീസ് അഹമ്മദ് ആരോപിച്ചു. അതിനിടെ രജിസ്ട്രാറെ ഉപരോധിച്ചുള്ള സമരം 44 ദിവസം പിന്നിട്ടു.

 

Back to top button
error: