NEWSSports

ഖത്തർ ലോകകപ്പ്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ദോഹ:  നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്.
 ഫുട്ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്കുള്ള പ്രവേശന പെര്‍മിറ്റാണ് ഹയ്യാ കാര്‍ഡ്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ടിക്കറ്റിനൊപ്പം ഹയ്യാ കാര്‍ഡും വേണം. ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കും. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാം. വിദേശത്തുനിന്നെത്തുന്ന ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റില്ലാത്ത മൂന്നുപേരെ അതിഥികളായി കൊണ്ടുവരാം

ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ സൗജന്യ വിസയില്‍ സൗദിയില്‍ പ്രവേശിക്കാം. ഇവര്‍ക്ക് സൗദിയില്‍ രണ്ടുമാസംവരെ തങ്ങാം, ഉംറ നിര്‍വഹിക്കാം. ഹയ്യാ കാര്‍ഡുകാര്‍ക്ക് യുഎഇ 90 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ഇന്നുമുതല്‍ പ്രവേശിക്കാം.

സുരക്ഷ ഉറപ്പാക്കാന്‍ 13 സഹോദര–-സൗഹൃദ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചുദിവസംനീണ്ട സുരക്ഷാ അഭ്യാസം സംഘടിപ്പിച്ചു.
വിവിധ രാജ്യക്കാരായ ആരാധകര്‍ക്കായി ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്റര്‍നാഷണല്‍ കോണ്‍സുലര്‍ സര്‍വീസസ് സെന്റര്‍ തുറന്നു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം.

രാജ്യത്തെ പ്രധാന വ്യാപാര–-വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ലോകകപ്പിലെ പ്രധാന കാര്‍ണിവല്‍ വേദിയായ ദോഹ കോര്‍ണിഷ് സ്ട്രീറ്റ് അനുബന്ധ റോഡുകളും ഇന്നുമുതല്‍ ഡിസംബര്‍ 19 വരെ കാല്‍നടയാത്രക്കാര്‍ക്കുമാത്രം. സെന്‍ട്രല്‍ ദോഹയിലുടനീളം സൗജന്യ ഷട്ടില്‍ ബസുകള്‍ ഉണ്ടാകും.

സര്‍ക്കാര്‍മേഖലകളില്‍ ഡിസംബര്‍ 19 വരെ 80 ശതമാനം പേര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാം. പൊതു–-സ്വകാര്യ മേഖലകളിലെ സ്കൂളുകള്‍ക്കും കിന്‍ഡര്‍ഗാര്‍ട്ടനുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനസമയം നവംബര്‍ 17 വരെ രാവിലെ ഏഴുമുതല്‍ പകല്‍ 12 വരെയാക്കി.

 

 

അതേപോലെ ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെ സന്ദര്‍ശക വിസയിലും ബിസിനസ് വിസയിലും ഖത്തറില്‍ പ്രവേശിക്കാനാകില്ല. പകരം ഡിസംബര്‍ 23 വരെ പ്രവേശനം ഹയ്യാ കാര്‍ഡില്‍മാത്രം. പ്രവേശനത്തിന് കോവിഡ് വാക്സിനോ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല.

Back to top button
error: