KeralaNEWS

ചികിത്സ കഴിഞ്ഞു, ഒ.സി. ഡബിള്‍ ഓക്കെ; മടക്കം 17 ന്

ബെര്‍ലിന്‍: ചാരിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് 17ന് മാത്രമേ നാട്ടിലേക്കു തിരിക്കൂ.

ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശാസ്ത്രക്രിയയായതിനാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും അതിവേഗം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാന്‍ എം.പി അറിയിച്ചു. മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരും ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മന്‍ ചാണ്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.

കഴിഞ്ഞ ദിവസം ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ പര്‍വതാനേനി ഹരീഷ് ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ലേസര്‍ ശസ്ത്രക്രിയക്ക് ശേഷം ഉന്മേഷവാനായുള്ള ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഷാഫി പറമ്പില്‍ എം.എല്‍.എയും ഫേസ്ബുക്കില്‍ പങ്കുവച്ചു. നവംബര്‍ ആറിനായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്.

Back to top button
error: